MUKKAMNews

കേരളത്തിലെ 50 ശതമാനം റോഡുകൾ ബിഎം ആൻഡ്‌ ബിസി നിലവാരത്തിലാക്കും – മന്ത്രി പി. എ മുഹമ്മദ് റിയാസ്

മുക്കം:സംസ്ഥാനത്തെ 30,000 കിലോമീറ്റർ റോഡിൽ 50 ശതമാനവും മൂന്നര വർഷം കൊണ്ട് ബിഎം ആൻഡ്‌ ബിസി നിലവാരത്തിലാക്കുമെന്ന് പൊതുമരാമത്ത് ടൂറിസം യുവജനകാര്യ വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. മുക്കം നഗരസഭയിലെ കയ്യിട്ടാപ്പൊയിൽ – മാമ്പറ്റ – വട്ടോളിപ്പറമ്പ് – തൂങ്ങുംപുറം – അമ്പലക്കണ്ടി റോഡിന്റെ നിർമ്മാണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

ദേശീയപാത വികസനത്തിനായി 5,600 കോടി രൂപ സംസ്ഥാന സർക്കാർ ചെലവഴിക്കുകയാണ്. ആറ് വരി ദേശീയപാത 2025 ഓടുകൂടി പൂർത്തീകരിക്കും. തീരദേശ റോഡ്, മലയോര ഹൈവേ തുടങ്ങിയവയുടെ പ്രവർത്തി വേഗത്തിൽ പൂർത്തീകരിക്കാനാണ്
ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ലിന്റോ ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. 2021-22 സംസ്ഥാന ബജറ്റിൽ ആറ് കോടി രൂപയാണ് നിർമ്മാണത്തിനായി അനുവദിച്ചത്. കയ്യിട്ടാപ്പൊയിൽ മുതൽ മാമ്പറ്റ വരെ 600 മീറ്ററും വട്ടോളിപ്പറമ്പ് മുതൽ അമ്പലക്കണ്ടി വരെയുള്ള 2.7 കിലോമീറ്റർ റോഡുമാണ് നവീകരിക്കുന്നത്. 5.50 മീറ്റർ വീതിയിൽ ബിഎം ആൻഡ്‌ ബിസി നിലവാരത്തിലാണ് റോഡ് നവീകരിക്കുക.

നഗരസഭ ചെയർമാൻ പി. ടി ബാബു
മുഖ്യാതിഥിയായിരുന്നു. റോഡ്സ് സബ്ഡിവിഷൻ അസി.എക്സി.എഞ്ചിനീയർ ശ്രീജയൻ എൻ റിപ്പോർട്ട്‌ അവതരിപ്പിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ അബ്ദുൽ മജീദ്, റുബീന കെ.കെ, കൗൺസിലർ സി.വസന്തകുമാരി, എ.കല്യാണിക്കുട്ടി, ബിന്നി മനോജ്, ജോഷില, കെ. എം വസന്ത കുമാരി, ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
റോഡ്സ് വിഭാഗം നോർത്ത് സർക്കിൾ സൂപ്രണ്ടിങ് എഞ്ചിനീയർ ഇ. ജി വിശ്വപ്രകാശ് സ്വാഗതവും ഓവർസിയർ എ. ജി ജിനീഷ് നന്ദിയും പറഞ്ഞു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com