
കോഴിക്കോട് : നിയമം ലംഘിച്ച് സർവീസ് നടത്തിയ ടൂറിസ്റ്റ് ബസുകൾ ഉൾപ്പെടെയുള്ള 18 കോൺട്രാക്ട് കാരിയേജ് വാഹനങ്ങൾക്കു നേരെ മോട്ടോർ വാഹനവകുപ്പ് കേസെടുത്തു. സ്പീഡ് ഗവേണർ ഒഴിവാക്കിയ വാഹനങ്ങളുടെ ഫിറ്റ്‌നസ് റദ്ദാക്കാനും ശുപാർശ ചെയ്തു. അനധികൃത ലൈറ്റ്, അധിക ശബ്ദമുള്ള മ്യൂസിക് സംവിധാനം, കേൾവിശക്തിയെ ബാധിക്കുന്ന നിരോധിത എയർഹോണുകൾ എന്നിവ പിടിപ്പിച്ച വാഹനങ്ങളെ കരിമ്പട്ടികയിൽപ്പെടുത്തി. ഈ വാഹനങ്ങളുടെ പെർമിറ്റ് റദ്ദാക്കി ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും.സ്പീഡ് ഗവേണർ വിച്ഛേദിച്ച വാഹനങ്ങൾ ചേവായൂരിലെ ടെസ്റ്റിങ് സെന്ററിൽ പരിശോധിച്ച് ഫിറ്റ്‌നസ് റദ്ദാക്കും. 18 വാഹനങ്ങളിൽ നിന്നായി 1,28,000 രൂപ പിഴ ചുമത്തി. പയ്യോളിയിൽ വെച്ച് കെ.എസ്.ആർ.ടി.സി.യുടെ പിറകിൽ ഇടിച്ച ടൂറിസ്റ്റ് ബസ് വേങ്ങേരിയിൽ നിന്ന് പിടികൂടിയെങ്കിലും കെ.എസ്.ആർ.ടി.സി. ഡ്രൈവർക്കും ടൂറിസ്റ്റ് ബസുകാരനും പരാതിയുണ്ടായിരുന്നില്ലെന്ന് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.കഴിഞ്ഞ മാസം നഗരത്തിൽ മത്സരിച്ച് ഓടിയ സ്വകാര്യ ബസുകൾക്കെതിരേ കർശന നടപടി എടുക്കുകയും ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തതായും എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ. കെ. ബിജുമോൻ പറഞ്ഞു.പാലക്കാട് ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ട് ഒമ്പത് പേർ മരിച്ച സാഹചര്യത്തിലാണ് ജില്ലയിൽ എട്ട് സ്ക്വാഡുകളായി തിരിഞ്ഞ് മോട്ടോർവാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം പരിശോധന നടത്തിയത്. ജില്ലയിൽ കോൺട്രാക്ട് കാരിയേജ് വാഹനങ്ങൾ അപകടകരമായ രീതിയിൽ സർവീസ് നടത്തുന്നതായി പരാതിയുണ്ടെന്നും ആർ.ടി.ഒ. അറിയിച്ചു.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ കെ.എം. ധനേഷ്, പി.ജി. സുധീഷ്, പി.എം. അഷ്‌റഫ് എന്നിവരും അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരും പങ്കെടുത്തു



