
കോഴിക്കോട് : മാവൂർ റോഡിലെ കെ.എസ്.ആർ.ടി.സി. ടെർമിനൽ ഏതുതരത്തിൽ ബലപ്പെടുത്തണമെന്നതിനെക്കുറിച്ച് വീണ്ടും പഠനം വേണമെന്ന് മദ്രാസ് ഐ.ഐ.ടി. സംഘം. തിരുവനന്തപുരത്ത് ഗതാഗതമന്ത്രി ആന്റണിരാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗത്തിലാണ് ഈ നിർദേശം മുന്നോട്ടുവെച്ചത്. പഠനം പൂർത്തിയായ ശേഷമേ എസ്റ്റിമേറ്റ് തയ്യാറാക്കി സമർപ്പിക്കുയുള്ളൂ എന്ന് ഗതാഗതവകുപ്പ് വൃത്തങ്ങൾ പറഞ്ഞു.
ഭൂരിഭാഗം തൂണുകൾക്കും ബലക്ഷയമുള്ളതിനാൽ ബലപ്പെടുത്താൻ 30 കോടിയോളം രൂപ വേണമെന്നാണ് ഐ.ഐ.ടി. സംഘം പറഞ്ഞിരുന്നത്. ആറുമാസമെങ്കിലും ബലപ്പെടുത്തലിനുവേണ്ടിവരും. ഗൗരവതരമായ ബലക്ഷയമില്ലെന്നാണ് സർക്കാർ നിയോഗിച്ച വിദഗ്ധസമിതിയുടെ അഭിപ്രായം. പക്ഷേ, ഗുരുതര ബലക്ഷയമുണ്ടെന്ന മദ്രാസ് ഐ.ഐ.ടി.യുടെ റിപ്പോർട്ട് അംഗീകരിച്ച് മുന്നോട്ടുപോവാനാണ് തീരുമാനം. യോഗത്തിൽ ഗതാഗതവകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ, കെ.ടി.ഡി.എഫ്.സി. മാനേജിങ് ഡയറക്ടർ ബി. അശോക്, പ്രിൻസിപ്പൽ പ്രോജക്ട് കൺസൽട്ടന്റ് ഷൺമുഖം ആചാരി എന്നിവർ യോഗത്തിൽ പങ്കെടുത്തു.



