
കോഴിക്കോട്: ചേവായൂരില്‍ ഭിന്നശേഷിക്കാരിയായ യുവതിയെ ബസില്‍ വെച്ച് കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതി പിടിയില്‍. സംഭവത്തിനു ശേഷം രണ്ടുവര്‍ഷമായി ഒളിവില്‍ കഴിഞ്ഞുവരികയായിരുന്ന കുന്ദമംഗലം സ്വദേശി ഇന്ത്യേഷ് കുമാര്‍ ആണ് പിടിയിലായത്. സേലത്തുനിന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. കേസില്‍ പ്രതികളായ രണ്ടുപേര്‍ നേരത്തെ അറസ്റ്റിലായിരുന്നു.
കേസില്‍ രണ്ടാം പ്രതിയാണ് ഇന്ത്യേഷ്.സംഭവത്തിനു ശേഷം നാടുവിട്ട പ്രതി തമിഴ്‌നാട്ടില്‍ പലസ്ഥലങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്നു. രണ്ടുവര്‍ഷമായി ഇയാള്‍ക്കായി പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. മെഡിക്കല്‍ കോളേജ് എസിപി കെ. സുദര്‍ശന്റെ പ്രത്യേക സംഘവും സിറ്റി സ്‌പേഷല്‍ ആക്ഷന്‍ ഗ്രൂപ്പും ചേര്‍ന്നാണ് ഇന്ത്യേഷിനെ കണ്ടെത്തിയത്.വീട്ടില്‍ നിന്നും പിണങ്ങിയിറങ്ങിയ യുവതിയെ ഇരുചക്രവാഹനത്തില്‍ കയറ്റി ബസ്സിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് കേസ്.
സംഭവത്തില്‍ കുന്ദമംഗലം സ്വദേശികളായ മലയൊടിയാറുമ്മല്‍ വീട്ടില്‍ ഗോപീഷ് (38), പത്താംമൈല്‍ മേലേപൂളോറ വീട്ടില്‍ ഷമീര്‍ (32) എന്നിവരെ സിറ്റി ക്രൈംസ്‌ക്വാഡും ചേവായൂര്‍ പോലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തിരുന്നു.
2021 ജൂലൈ നാലിനായിരുന്നു കേസിന്ആസ്പദമായ സംഭവം ചേവായൂരിലെ വീട്ടില്‍നിന്ന് രക്ഷിതാക്കളോട് പിണങ്ങിയിറങ്ങിയ യുവതിയെ മെഡിക്കല്‍ കോളേജിനു സമീപം മുണ്ടിക്കല്‍ത്താഴം വയല്‍സ്റ്റോപ്പിനടുത്തുവെച്ച് ഗോപീഷും ഇന്ത്യേഷും സ്‌കൂട്ടറില്‍ കയറ്റിക്കൊണ്ടു പോവുകയും അടുത്തുതന്നെയുള്ള കോട്ടാപറമ്പ് ഷെഡ്ഡില്‍ നിര്‍ത്തിയിട്ട ബസ്സിലെത്തിച്ച് ബലാത്സംഗംചെയ്യുകയുമായിരുന്നു. പിന്നീട്, സുഹൃത്ത് ഷമീറിനെ വിളിച്ചുവരുത്തി. അയാളും യുവതിയെ പീഡിപ്പിച്ചു. തുടര്‍ന്ന് ഹോട്ടലില്‍നിന്ന് ഭക്ഷണം വാങ്ങികൊടുത്ത് കുന്ദമംഗലം ഓട്ടോസ്റ്റാന്‍ഡിനടുത്ത് ഇറക്കിവിടുകയുമായിരുന്നു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സമീപപ്രദേശങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് യുവതിയെ ബൈക്കിൽ കടത്തിക്കൊണ്ടു പോകുന്ന ദൃശ്യങ്ങൾ പോലീസ് കണ്ടെത്തുകയും പ്രതികളുടെ ഏകദേശം രൂപം ലഭിക്കുകയും ഇതിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികളിൽ എത്തിച്ചേർന്നത് എ സി പി കെ.സുദർശൻ സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് സബ്ബ് ഇൻസ്പെക്ടർ ഒ.മോഹൻദാസ്,സീനിയർ സിവിൽ പോലീസ് ഓഫീസർ മാരായ ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്,സിവിൽ പോലീസ് ഓഫീസർ എ.കെ അർജ്ജുൻ, സുമേഷ് ആറോളി എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്



