
കോഴിക്കോട് : മൊഫ്യൂസിൽ സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ദീർഘദൂര സ്വകാര്യ ബസ് ഓടിച്ചു കൊണ്ടുപോയ യുവാവിനെ പൊലീസ് സാഹസികമായി പിന്തുടർന്ന് കീഴ്പ്പെടുത്തി. വൈകിട്ട് 6ന് കോഴിക്കോട് നഗരത്തെ മുൾമുനയിൽ നിർത്തിയ സംഭവത്തിനൊടുവിൽ ബസ് ഓടിച്ച മാഹി സ്വദേശി പ്രവീണിനെ നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് ഇയാളെ പിന്നീട് മാനസിക ആരോഗ്യ കേന്ദ്രത്തിലേക്കു മാറ്റി.
കോഴിക്കോട് – കണ്ണൂർ റൂട്ടിൽ സർവീസ് നടത്തുന്ന ‘ചക്രവർത്തി’ ബസാണ് സ്റ്റാൻഡിൽ നിന്ന് ഓടിച്ചു പോയത്. ബസ് വൈകിട്ട് 6.10ന് കണ്ണൂരിലേക്കു പുറപ്പെടുന്നതിനായി ട്രാക്കിൽ നിർത്തിയിട്ട് വാതിൽ അടച്ച് ഡ്രൈവറും ജീവനക്കാരും ചായ കുടിക്കാൻ പോയ സമയം, യുവാവ് കയറി ഓടിച്ചു പോവുകയായിരുന്നു. കണ്ടുനിന്നവർ ക്ലീനറാണെന്ന് ആദ്യം കരുതിയെങ്കിലും യഥാർഥ ജീവനക്കാർ എത്തിയപ്പോഴാണ് ബസ് മറ്റാരോ തട്ടിക്കൊണ്ടുപോയതായി അറിഞ്ഞത്. ഉടനെ സ്റ്റാൻഡിലെ പൊലീസിനു വിവരം നൽകി. തുടർന്ന് ട്രാഫിക് അസി. കമ്മിഷണർ എ.ജെ.ജോൺസൻ എല്ലാ സ്റ്റേഷനിലേക്കും സന്ദേശം നൽകുകയും നഗരം മുഴുവൻ പൊലീസ് വാഹനങ്ങൾ ഇറങ്ങുകയും ചെയ്തു. നഗരത്തിലെ തിരക്കുള്ള റോഡുകൾ വഴി സിഗ്നലുകളിൽ നിർത്താതെയായിരുന്നു ബസിന്റെ യാത്ര. പല സ്ഥലത്തും മറ്റു വാഹനങ്ങളും കാൽനടയാത്രക്കാരും ബസ് കണ്ട് ഓരം ചേർന്നുനിന്നു. കണ്ണൂർ റോഡിൽ ക്രിസ്ത്യൻ കോളജിനു സമീപം ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ കെ.രാജേഷ് കൈ കാണിച്ചെങ്കിലും ബസ് നിർത്തിയില്ല.
ജനൽ വഴി ബസിൽ കയറിയ രാജേഷ് കീഴ്പ്പെടുത്താൻ ശ്രമിച്ചപ്പോൾ ഡ്രൈവർ വേഗം കൂട്ടി. രണ്ടു കിലോമീറ്റർ അകലെ നടക്കാവ് ജംക്‌ഷനിൽ നിന്ന് സിവിൽ പൊലീസ് ഓഫിസർ എം.സുബിൻലാലും ബസിൽ ചാടിക്കയറി. തുടർന്ന് ഇവർ രണ്ടു പേരും ചേർന്ന് ബസ് അപകടത്തിൽപെടാതെ ഡ്രൈവറെ കീഴ്പ്പെടുത്തുകയായിരുന്നു. തിരക്കില്ലാത്ത ഭാഗത്ത് ബസ് നിർത്തിച്ചപ്പോൾ പിന്തുടർന്ന പൊലീസുകാർ ബസ് വളഞ്ഞ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. ഇയാൾ നേരത്തേ ബസ് ഡ്രൈവറായി ജോലി ചെയ്തിരുന്നു



