കാട്ടുപന്നികളെ വേട്ടയാടി ഇറച്ചി വിൽപ്പന നടത്തി: സംഘത്തിലെ രണ്ടുപേർ വനം വകുപ്പിന്റെ പിടിയിൽ

താമരശ്ശേരി: കൊടുവള്ളി മാനിപുരം ഭാഗത്ത് നിന്നും കാട്ടുപന്നിയെ കുരുക്ക് വെച്ച് പിടികൂടി കൊന്ന് ഇറച്ചിയാക്കി വില്പന നടത്തുകയും പാചകം ചെയ്യുകയും ചെയ്‌ത സംഘത്തിലെ രണ്ട് പേരെ വനം വകുപ്പ് പിടികൂടി. തിരുവമ്പാടി പുല്ലൂരാമ്പാറ കാട്ടുപാലത്ത് സജി ജോസഫ് എന്ന സിറാജുദ്ധീൻ (46), കൊടുവള്ളി വാവാട് വില്ലേജിൽ കൈതാക്കുന്നുമ്മൽ ഭരതൻ (67) എന്നിവരാണ് പിടിയിലായത്.
താമരശ്ശേരി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ വിമൽ. പി ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കാട്ടു പന്നിയുടെ ഇറച്ചിയും തൊണ്ടി മുതലുകളും സഹിതം പ്രതികൾ പിടിയിലായത്.
താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എം.സി വിജയകുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ നിതിൻ കെ.എസ്, സുധീഷ് എം.ടി, സ്മിത പി.വി, ഡ്രൈവർ ജിതേഷ് എന്നിവർ ഉൾപ്പെട്ട വനം വകുപ്പ് സംഘമാണ് പ്രതികളെ പിടികൂടിയത്. കേസിൽ ഉൾപ്പെട്ട മറ്റു പ്രതികൾക്കായി വനം വകുപ്പ് അന്വേഷണം ആരംഭിച്ചതായി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ പറഞ്ഞു.



