
കോഴിക്കോട്: പ്ലസ് വൺ ഏകജാലക അപേക്ഷ സമർപ്പിക്കേണ്ട അവസാന ദിവസവും കഴിഞ്ഞപ്പോൾ ജില്ലയിൽ അപേക്ഷിച്ചത് 47,064 പേർ. ഇതിൽ 44,492 പേർ എസ്.എസ്.എൽ.സിയും 1789 പേർ സി.ബി.എസ്.ഇയും 116 പേർ ഐ.സി.എസ്.ഇയും വിജയിച്ചവരാണ്. മറ്റു സ്കീമുകളിലെ പരീക്ഷ പാസായ 667 പേരും അപേക്ഷിച്ചിട്ടുണ്ട്. ഇതിനുപുറമേ മറ്റു ജില്ലകളിൽനിന്ന് 3989 പേരും സ്പോർട്സ് ക്വോട്ടയിൽ 752 പേരും അപേക്ഷിച്ചിട്ടുണ്ട്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചു വരെയുള്ള കണക്കാണിത്.
ആനുപാതിക വർധനയിലൂടെയുള്ള സീറ്റുകളടക്കം കൂട്ടിയിട്ടും ജില്ലയിൽ 37,895 പ്ലസ് വൺ സീറ്റുകളേയുള്ളൂ. ജില്ലയിൽ എസ്.എസ്.എൽ.സി പാസായവരുടെ എണ്ണം 43,040 ആണ്. ജില്ലയിൽനിന്നും ജയിച്ചവരുടെ എണ്ണത്തിലും അനുവദിച്ച സീറ്റുകളുടെ എണ്ണത്തിലും 5145 പേരുടെ വ്യത്യാസമുണ്ട്. ഇതിനുപുറമെ മറ്റു സ്കീമുകളിലെ അപേക്ഷകരും കൂടി ചേരുമ്പോൾ 47,064 ആയി വർധിക്കും.
അതോടെ 9169 സീറ്റിന്റെ കുറവാണ് ജില്ലയിൽ അനുഭവപ്പെടുക. അൺ എയ്ഡഡ് മേഖലയിൽ 4622 സീറ്റുകൾ ജില്ലയിലുണ്ട്. കുട്ടികൾ ഫീസ് കൊടുത്ത് പഠിക്കേണ്ട ഈ സീറ്റുകൾ കണക്കിലെടുത്താൽപോലും 4547 സീറ്റുകളുടെ കുറവ് അനുഭവപ്പെടുന്നു. മലബാറിലെ മറ്റു ജില്ലകളിലും സമാനമായ സീറ്റ് കുറവാണ് അനുഭവപ്പെടുന്നത്.



