
ആനക്കാംപൊയിൽ മറിപ്പുറയില്‍ മണ്ണിടിച്ചിലിനെ തുടർന്ന് നിലച്ച ഇരുവഞ്ഞിപ്പുഴയിലെ ഒഴുക്ക് രാവിലെയോടെ തുടങ്ങിയതായി സൂചന. മണ്ണും ചെളിയും നിറഞ്ഞ് കലങ്ങിമറിഞ്ഞാണ് പുഴ ഒഴുകി തുടങ്ങിയത്.
ഒഴുക്കിന് ശക്തി കുറവാണെന്നാണ് പ്രദേശവാസികൾ പറയുന്നത്.
ചെളിയും മണ്ണും അടിഞ്ഞുകൂടിയതു കാരണം മണിക്കൂറുകളോളം ഒഴുക്കു നിലച്ച അവസ്ഥക്ക് ഇതോടെ മാറ്റമുണ്ടാവാനാണ് സാധ്യത. മണ്ണിടിഞ്ഞു വീണതിനു തൊട്ടു സമീത്തുള്ള തോട്ടിലൂടെ ഒഴുകിയെത്തുന്ന വെള്ളമാണോ എന്നും സംശയിക്കപ്പെടുന്നുണ്ട്.
തടയപ്പെട്ട വെള്ളം ശക്തിയായി ഒഴുകാനുള്ള സാധ്യത പരിഗണിച്ച് മലവെള്ളപ്പാച്ചിലിന് സാധ്യതയുണ്ടാവുമെന്ന തിരിച്ചറിവിൽ ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. അൽപ്പസമയത്തിനകം ഫോറസ്റ്റ് ഉദ്യോഗസ്ഥരും അഗ്നി രക്ഷാ ഉദ്യോഗസ്ഥരുമടങ്ങിയ സംഘം മണ്ണിടിഞ്ഞ സ്ഥലത്തേക്ക് പുറപ്പെടുമെന്നാണ് വിവരം.ഇതോടെ കൃത്യമായ വിശദീകരണം ലഭ്യമാവും. മണ്ണിടിച്ചിൽ നടന്ന പ്രദേശത്തേക്കും കാഴ്ചകൾ കാണുന്നതിനും ഒരു കാരണവശാലും പോകരുതെന്ന് അധികൃതർ അറിയിച്ചു



