
വടകര :വിനായക ട്രേഡേഴ്സ് ഉടമ പുതിയാപ്പ് ഗൃഹലക്ഷ്മിയിൽ രാജനെ കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് ഷഫീഖിനെ തെളിവെടുപ്പിനായി കൊണ്ടു വന്നു. രാജനെ കൊലപ്പെടുത്തിയ കടയിലും കുപ്പിവെള്ളം വാങ്ങിയ ന്യൂ ഇന്ത്യ ഹോട്ടലിലും കടപ്പുറത്തിനു സമീപം ഷഫീഖ് താമസിച്ച മുറിയിലും എടോടി ബവ്റിജസ് ഔട്ട്‌ലെറ്റിലുമാണ് തെളിവെടുപ്പ് നടത്തിയത്. ഡിവൈഎസ്പി ആർ.ഹരിപ്രസാദ്, പൊലീസ് ഇൻസ്പെക്ടർ പി.എം.മനോജ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് അകമ്പടിയോടെയായിരുന്നു തെളിവെടുപ്പ്.
കൊല നടത്തിയ രീതിയും, സ്വർണം കൈക്കലാക്കി പോയത് എങ്ങനെയെന്നും ഷഫീഖ് വിവരിച്ചു. ബൈക്കുമായി തൃശൂരിലേക്ക് പോകവേ കുറ്റിപ്പുറത്തു വച്ചുണ്ടായ അപകടത്തിൽ ഷഫീഖിന്റെ തോളെല്ലിന് പരുക്കേറ്റിരുന്നു. ഇതു മൂലം കയ്യിൽ ആം സ്ലിങ് ധരിച്ച നിലയിൽ വിലങ്ങണിയിച്ചാണ് പ്രതിയെ കൊണ്ടു വന്നത്. ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കിയ പ്രതിയെ 5 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയ ശേഷമായിരുന്നു തെളിവെടുപ്പ്.ഷഫീഖിനെ കൊണ്ടു വരുന്ന വിവരം അറിഞ്ഞ് ജനം തടിച്ചു കൂടി. കൊല നടന്ന വിനായക ട്രേഡേഴ്സിനു സമീപം മെയിൻ റോഡ് വരെ ജനക്കൂട്ടമായിരുന്നു. ഇതിനിടയിലൂടെ പ്രതിയെ സുരക്ഷിതമായി കൊണ്ടു വരാൻ വ്യാപാരികൾ കൈവലയം തീർത്ത് പൊലീസിനെ സഹായിച്ചു



