
കോഴിക്കോട്:ജില്ലയിൽ എലിപ്പനി രോഗികളും മരണവും കൂടുന്ന സാഹചര്യത്തിൽ എലിപ്പനിക്കെതിരെ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ്. മലിനജലവുമായി ഇടപഴകുന്നവരിൽ എലിപ്പനി സാധ്യത കൂടുതൽ കാണപ്പെടുന്നതിനാൽ പ്രതിരോധ ഗുളികൾ ഉൾപ്പടെ കഴിക്കണം.കടുത്ത പനി, തലവേദന, ശക്തമായ ശരീരവേദന, പേശീവേദന, കണ്ണിന് ചുവപ്പ് മഞ്ഞനിറം, വെളിച്ചത്തിൽ നോക്കാൻ പ്രയാസം എന്നിവയാണ് എലിപ്പനിയുടെ പ്രധാന ലക്ഷണങ്ങൾ. എലിപ്പനിക്ക് ഫലപ്രദമായ ചികിൽസ ലഭ്യമാണ്. എന്നാൽ സ്വയം ചികിൽസയ്ക്കു മുതിരുന്നതാണ് എലിപ്പനിരോഗം ഗുരുതരമാക്കുന്നത്.എലിപ്പനി ലക്ഷണങ്ങൾ കണ്ടാൽ ഡോക്ടറുടെ സേവനം തേടേണ്ടതാണ്. മലിനജലത്തിൽ ജോലി ചെയ്യേണ്ട സാഹചര്യം വരികയാണെങ്കിൽ മുൻകൂട്ടി പ്രതിരോധ ഗുളിക കഴിക്കാവുന്നതാണ്. പ്രതിരോധ ഗുളിക എല്ലാ സർക്കാർ ആശുപത്രികളിലും സൗജന്യമായി ലഭിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു



