
തിരുവമ്പാടി :കാലവർഷം കനത്തതോടെ നിർദ്ദിഷ്ട കെ. എസ്. ആർ. ടി. സി ഡിപ്പോ റോഡ് ചെളിക്കുളമായി. മൂന്ന് സർക്കാർ സ്ഥാപനങ്ങളിലേക്ക് എത്താനുള്ള ഏക മാർഗമാണിത്. ഹോമിയോ ആശുപത്രിയും കൃഷിഭവനും കെട്ടിട നിർമ്മാണാർത്ഥം പ്രവർത്തനം മാറ്റിയിട്ടുണ്ടെങ്കിലും ഒട്ടേറെ ആളുകൾ ആശ്രയിക്കുന്ന മൃഗാശുപത്രി ഈ റോഡിലാണ് പ്രവർത്തിക്കുന്നത്. പ്രദേശത്തു താമസിക്കുന്ന നൂറുകണക്കിന് ആളുകളുടെ ഏക ആശ്രയമായ ഈ റോഡിലൂടെ ഇപ്പോൾ സഞ്ചാരം അസാധ്യമാണ്. നടന്നു പോകാനും വാഹനം കൊണ്ടുപോകാനും സാധിക്കാത്ത അവസ്ഥയാണ്.
മൂന്നു ഘട്ടങ്ങളിലായി ഒന്നര കോടിയിലധികം രൂപ ചെലവാക്കിയാണ് റോഡ് നിർമ്മിച്ചിരിക്കുന്നത്. ആദ്യ രണ്ടു ഘട്ടങ്ങളിലെ പ്രവൃത്തിയിലാണ് അപാകുണ്ടായത്. നിലവിലുണ്ടായിരുന്ന പഞ്ചായത്ത് റോഡ് പൊളിച്ച് വീതി കൂട്ടി സംരക്ഷണഭിത്തികെട്ടിയ ശേഷം മണ്ണ് നിറക്കുകയാണ് ചെയ്തത്. എന്നാൽ തുടർ പ്രവർത്തനങ്ങളുണ്ടാകാത്തതിനാലാണ് മഴ പെയ്തപ്പോൾ റോഡ് ചെളിക്കുളമായത്. നിർദ്ദിഷ്ട കെ.എസ്.ആർ.ടി.സി. ഡിപ്പോയാകട്ടെ നാലു വർഷം മുമ്പ് പ്രവൃത്തി ഉദ്ഘാടനം നടന്നതല്ലാതെ തുടർ നടപടികളൊന്നും ഉണ്ടായിട്ടില്ല. ഈ നാലുവർഷവും മഴക്കാലമായാൽ പ്രദേശവാസികളുടെ സഞ്ചാരസ്വാതന്ത്യം ഹനിക്കപ്പെടുകയാണ്. ഈ വർഷമെങ്കിലും ക്വാറി വേസ്റ്റ് നിരത്തി റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം



