
കോഴിക്കോട്: റീല്‍സെടുക്കാം, സിനിമയും ആസ്വദിക്കാം. മാനാഞ്ചിറയിലെത്തുന്നവർക്ക് ഇനി നെറ്റ് വർക്ക് തടസ്സപ്പെടുമെന്ന പേടി വേണ്ട. കേരളത്തിലെ ആദ്യത്തെ സൗജന്യ വൈഫൈ പാർക്കായി മാനാഞ്ചിറയെ എളമരം കരീം എംപി നാടിന് സമർപ്പിച്ചു. യുനസ്കോ സാഹിത്യ നഗരമായി പ്രഖ്യാപിച്ച കോഴിക്കോടിനെ കൂടുതല്‍ സർഗ സമ്പുഷ്‌ടമാക്കുവാൻ വൈ-ഫൈ അടക്കമുള്ള സാങ്കേതിക വിദ്യയ്ക്ക് സാധിക്കുമെന്ന് വൈഫൈ സർവീസ് ഉദ്ഘാടനം ചെയ്ത് എളമരം കരീം പറഞ്ഞു.
എംപിയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 35.89 ലക്ഷം രൂപ ചെലവഴിച്ച് ബി.എസ്‌എൻ.എല്ലാണ് മാനാഞ്ചിറയില്‍ വൈഫൈ സൗകര്യം ഒരുക്കിയത്.24 മണിക്കൂറും വൈഫൈ ലഭ്യമായിരിക്കും. മൊബൈല്‍, ലാപ്ടോപ്, ടാബ് എന്നിവയെല്ലാം ഉപയോഗിക്കാം. 13-ഓളം വൈ-ഫൈ ആക്സസ് പോയിന്റുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഒരേ സമയം 500 പേർക്ക് വൈ-ഫൈ സേവനം ഉപയോഗിക്കാം.
എളമരം കരീം എംപി ഉള്‍പ്പെടുന്ന ടെലിഫോണ്‍ ഉപദേശക കമ്മിറ്റിയിലാണ് മാനാഞ്ചിറയില്‍ സൗജന്യ വൈഫൈ ഒരുക്കുന്നതിനെക്കുറിച്ച് ചർച്ചയുണ്ടായത്. വൈകുന്നേരങ്ങളിലും മറ്റും സമയം ചെലവഴിക്കാൻ മാനാഞ്ചിറയിലെത്തുന്നവർക്ക് സൗജന്യ വൈഫൈ സേവനം ഉപകാരപ്രദമാകും. ഡെപ്യൂട്ടി മേയർ മുസാഫിർ അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ബി. എസ്. എൻ. എൽ ഡെപ്യൂട്ടി മാനേജർ എം.എ ഗഫൂർ കെ.ടി വെെഫെെ പരിചയപ്പെടുത്തി.
@വെെഫെെ ഇവിടങ്ങളില്‍
മാനാഞ്ചിറ സ്ക്വയർ, ലൈബ്രറി പരിസരം, മിഠായിത്തെരുവ് തുടങ്ങുന്ന സ്ഥലം
@ഒരാള്‍ക്ക് ഒരു ദിവസം ഒരു ജിബി @സൗജന്യ വൈഫൈ ലഭ്യമായിത്തുടങ്ങി.
@തെരഞ്ഞെടുക്കാം മാനാഞ്ചിറ വെെഫെെ
മൊബൈല്‍ ഫോണില്‍ വൈ ഫൈ എനേബിള്‍ ചെയ്തശേഷം മൊബൈല്‍ ഫോണിലെ വൈ-ഫൈ സിഗ്നലുകളില്‍ നിന്ന് മാനാഞ്ചിറ ഫ്രീ വെെഫെെ തെരഞ്ഞെടുക്കുക. തുടർന്ന് വരുന്ന വെബ് പേജില്‍ ഉപഭോക്താവിന്റെ മൊബൈല്‍ നമ്പർ നല്‍കുക. തുടർന്ന് വരുന്ന ഗെറ്റ് ഒ.ടി.പി ലിങ്കില്‍ ക്ലിക്ക് ചെയ്‌താല്‍ മൊബൈല്‍ നമ്പറും പേരും നല്‍കുവാനുള്ള പേജ് തുറന്നു വരും. ഇത് സബ്മിറ്റ് ചെയ്യുമ്പോള്‍ ഫോണിലേക്ക് വരുന്ന ഒ.ടി.പി ഉപയോഗിച്ച് സൗജന്യ വൈ- ഫൈ സേവനം ഉപയോഗിക്കാം. ഏത് മൊബൈല്‍ കമ്പനിയുടെ മൊബൈല്‍ നമ്പറും ഉപയോഗിക്കാം.



