കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ നിരന്തര വന്യമൃഗ സാന്നിധ്യം; പ്രത്യേക ഗ്രാമസഭ ചേരുന്നു.

കോടഞ്ചേരി : കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ നിരന്തരമായി വന്യമൃഗങ്ങളുടെ ആക്രമണങ്ങൾ ഉണ്ടാകുന്നതും കഴിഞ്ഞ രണ്ടാഴ്ചയായി പുലിയുടെ സാന്നിധ്യം നിരവധി ഇടങ്ങളിൽ പ്രദേശവാസികൾ കണ്ടതിന്റെ വെളിച്ചത്തിലും കാട്ടുമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഇടപെടലുകൾ ആവശ്യപ്പെട്ടുകൊണ്ട് പ്രത്യേക ഗ്രാമസഭ യോഗങ്ങൾ മാർച്ച് 8, 9, 10 തീയതികളിൽ ചേരുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് അറിയിച്ചു.
കാർഷിക മേഖലയിലെ പ്രതിസന്ധികളെ തുടർന്ന് കൃഷി ചെയ്യാതെ കാടുപിടിച്ച് കിടക്കുന്ന കൃഷിയിടങ്ങളിലെ കുറ്റിക്കാടുകൾ ഉള്ള സ്ഥലം ഉടമകളെ കണ്ടെത്തുവാനും ഗ്രാമപഞ്ചായത്തിൽ നിന്ന് നോട്ടീസ് നൽകി മേൽപ്രദേശങ്ങളിലെ കാടുകൾ വെട്ടി മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കുവാനും, അത്തരം നടപടികളോട് സഹകരിക്കാത്ത പ്രദേശങ്ങളിൽ പ്രദേശവാസികളുടെ സഹകരണത്തോടുകൂടി നിർദിഷ്ട കാടുകൾ വെട്ടിത്തെളിക്കുവാനും, കാട്ടുമൃഗ അക്രമണങ്ങൾ ഉണ്ടാകുമ്പോൾ ദ്രുതഗതിയിലുള്ള ഇടപെടലുകൾ നടത്തുവാനായി വാർഡ് തല ജാഗ്ര സമിതികളെ (ആർ ആർ ടി) രൂപപ്പെടുത്തുന്നതിനുമായുള്ള ഗ്രാമസഭാ യോഗങ്ങൾ ചേരുവാൻ ഇന്നു ചേർന്ന കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗം തീരുമാനിച്ചു.
ഗ്രാമസഭ യോഗങ്ങളിലേക്ക് വനംവകുപ്പിന്റെയും റവന്യൂ വകുപ്പിന്റെയും മറ്റും ഉദ്യോഗസ്ഥരെ പങ്കെടുപ്പിക്കുവാനും ഭയാശങ്കയിൽ കഴിയുന്ന കർഷക ജനതയ്ക്ക് ആത്മവിശ്വാസം നൽകുവാനും, പ്രദേശവാസികളെ വിശ്വാസത്തിൽ എടുത്തുകൊണ്ടുള്ള നടപടികൾ സ്വീകരിക്കുവാനും, വനാതിർത്തികളിൽ സോളാർ ഹാങ്ങിങ് ഫെൻസിങ്ങുകൾ അടക്കമുള്ളവ സ്ഥാപിക്കുവാനും ആയവ പരിപാലിക്കാനാവശ്യമായ വാച്ചർ മാരെ നിയമിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുവാനും മേൽ ഗ്രാമസഭകളിൽ പ്രമേയങ്ങൾ പാസാക്കുകയും സർക്കാരിലേക്ക് അറിയിക്കുകയും ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതാണ് എന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി അറിയിച്ചു.


