
മുക്കം: തെളിവെടുപ്പിനായി ഡൽഹിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഗുജറാത്തിലെ വഡോദരയിൽ വെച്ച് ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെട്ട മയക്കുമരുന്ന് കേസ് പ്രതി മുഹമ്മദ് ഹനീഫ ഒടുവിൽ പിടിയിലായി. ആന്ധ്ര – കർണാടക അതിർത്തിയിൽ വെച്ചാണ് ഇയാളെ പോലീസ് സംഘം പിടികൂടിയത്.
മുക്കത്ത് വെച്ച് വൻതോതിൽ എംഡിഎംഎയുമായി പിടിയിലായ കേസിലെ പ്രധാന പ്രതിയാണ് മുഹമ്മദ് ഹനീഫ. ഈ കേസുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവെടുപ്പുകൾ നടത്തുന്നതിനായാണ് മുക്കം ഇൻസ്പെക്ടർ ഉൾപ്പെടെയുള്ള ആറംഗ പോലീസ് സംഘം പ്രതിയെ ട്രെയിൻ മാർഗ്ഗം ഡൽഹിയിലേക്ക് കൊണ്ടുപോയത്. എന്നാൽ യാത്രാമധ്യേ വഡോദര സ്റ്റേഷന് സമീപം വെച്ച് പ്രതി പോലീസിനെ വെട്ടിച്ച് ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു.പ്രതി രക്ഷപ്പെട്ട വഡോദര റെയിൽവേ സ്റ്റേഷനിലെ സിസിടിവി ക്യാമറകൾ പ്രവിർത്തിക്കാതിരുന്നത് ആദ്യഘട്ടത്തിൽ പ്രതിയെ കണ്ടെത്താനുള്ള ശ്രമങ്ങൾക്ക് വലിയ തിരിച്ചടിയായിരുന്നു. എന്നാൽ പോലീസ് വിപുലമായ അന്വേഷണ ശൃംഖല രൂപീകരിച്ച് നടത്തിയ ഊർജിതമായ തിരച്ചിലിനൊടുവിലാണ് ഇപ്പോൾ ആന്ധ്ര-കർണാടക അതിർത്തിയിൽ വെച്ച് പ്രതിയെ വീണ്ടും വലയിലാക്കിയത്.



