മുക്കം നഗരസഭയിലെ പദ്ധതി പ്രവർത്തനങ്ങൾ നടക്കുന്നില്ലെന്ന ആരോപണം അടിസ്ഥാനരഹിതം:പി.ടി ബാബു

മുക്കം നഗരസഭയില്‍ സെക്രട്ടറി ഇല്ലാത്തതിനാല്‍ പദ്ധതിപ്രവര്‍ത്തനങ്ങളും കുടിവെള്ള വിതരണവും കാര്യക്ഷമമായി നടക്കുന്നില്ലെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് നഗരസഭാ ചെയര്‍മാന്‍ പി.ടി. ബാബു അറിയിച്ചു. ഉദ്യാഗക്കയറ്റം ലഭിച്ചതിനെ തുടര്‍ന്ന് നിലവിലുണ്ടായിരുന്ന നഗരസഭാ സെക്രട്ടറി സ്ഥലം മാറിപ്പോകുന്നത് ഫെബ്രുവരി മാസത്തിലാണ്. മാര്‍ച്ച് പകുതിയോടെ നിലവില്‍ വന്ന തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഇപ്പോഴും നിലനില്‍ക്കുന്നതിനാലാണ് പുതിയ സെക്രട്ടറിയുടെ നിയമനം വൈകുന്നത്. കുടിവെള്ള വിതരണത്തി്നോ മാലിന്യ നിര്‍മാര്‍ജന പ്രവൃത്തികള്‍ക്കോ യാതൊരുവിധ പ്രതിസന്ധികളും നിലവില്‍ നഗരസഭ അഭിമുഖീകരിക്കുന്നില്ല. ഏപ്രില്‍ ആദ്യവാരം മുതല്‍ നഗരസഭയിലെ കുടിവെള്ളക്ഷാമം അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് വാഹനത്തില്‍ കുടിവെള്ളം വിതരണം ചെയ്യുന്നുണ്ട്. നഗരസഭയിലെ 350 ഓളം കുടുംബങ്ങള്‍ക്കായി പ്രതിദിനം 80,000 ലിറ്റര്‍ കുടിവെള്ളം ഇപ്പോള്‍ വിതരണം ചെയ്തുവരുന്നുണ്ട്. ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമടങ്ങുന്ന മോണിറ്ററിംഗ് സമിതി ആഴ്ചയിലൊരിക്കല്‍ യോഗം ചേര്‍ന്ന് കുടിവെള്ള വിതരണത്തിന്‍റെ പുരോഗതി വിലയിരുത്തിവരുന്നു. മാലിന്യ നിര്‍മാര്‍ജനം, മഴക്കാല പൂര്‍വ ശുചീകരണം മുതലായ പ്രവൃത്തികളില്‍ മെല്ലെപ്പോക്കാണെന്ന ആക്ഷേപം വസ്തുതകള്‍ക്ക് നിരക്കുന്നതല്ല. മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മെയ് 18, 19 തിയ്യതികളില്‍ നഗരസഭയിലെ എല്ലാ ഡിവിഷനുകളിലും വിപുലമായ ജനകീയ പങ്കാളിത്തത്തോടെയുള്ള ശുചീകരണ പ്രവൃത്തികള്‍ നടത്താന്‍ നഗരസഭ തീരുമാനിച്ചിട്ടുണ്ട്. ഇതിന്‍റെ നഗരസഭാതല ഉദ്ഘാടനം മെയ് 17 ന് മുക്കം അങ്ങാടിയില്‍ നടക്കും.വസ്തുതകള്‍ ഇതായിരിക്കെ നഗരസഭക്കെതിരായി നടക്കുന്ന ദുഷ്പ്രചരണങ്ങള്‍ തള്ളിക്കളയണമെന്ന് ചെയര്‍മാന്‍ അഭ്യര്‍ത്ഥിച്ചു.



