പ്രളയക്കെടുതിയിൽ കലുങ്കും റോഡും ഒലിച്ചുപോയി നിരവധി കുടുംബങ്ങൾ ഒറ്റപ്പെട്ടു.

തിരുവമ്പാടി: മലയോര മേഖലയിൽ 3 ദിവസമായി തുടരുന്ന അതിശക്തമായ മഴയിൽ ദുരിതങ്ങളും വർധിക്കുന്നു. ശക്തമായ മലവെള്ളപ്പാച്ചിലിൽ പുല്ലുരാംപാറയ്ക്ക് സമീപം കൊടക്കാട്ടുപാറ കെ പി എസ്റ്റേറ്റ് റോഡിലുള്ള കലുങ്കും ഒരു കിലോമീറ്റർ ഓളം വരുന്ന റോഡും പൂർണമായും ഒലിച്ചു പോയി. ഇതോടെ പ്രദേശത്തെ മുപ്പത്തിയഞ്ചോളം കുടുംബങ്ങൾ ഒറ്റപ്പെട്ട അവസ്ഥയിലാണ്. രോഗികളും വയോധികരും സ്കൂൾ കുട്ടികൾ അടക്കമുള്ളവരുടേയും ആശ്രയം ഈ റോഡ് മാത്രമാണ്. ചെന്നിയപ്പാറ ആദിവാസി ഉന്നതിയിലെ 32 ഓളം വീടുകളിലെ ആദിവാസി കുട്ടികൾ അടക്കമുള്ളവർക്ക് എളുപ്പത്തിൽ സ്കൂൾ, ആശുപത്രി, പോസ്റ്റോഫീസ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്രക്കായി ഉപയോഗിച്ചിരുന്ന റോഡ് ആയിരുന്നു ഇത്. ഇവിടേക്ക് വാഹനങ്ങൾ എത്തിക്കുവാനോ വീടുകളിൽ ഉള്ളവർക്ക് വാഹനങ്ങൾ പുറത്തേക്ക് കൊണ്ടുപോകാൻ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. അത് കൊണ്ട് അടിയന്തരമായി ഇതിന് പരിഹാരം ഉണ്ടാക്കി തരണമെന്ന് സ്ഥലം സന്ദർശിച്ച എംഎൽഎ അടക്കമുള്ള ജനപ്രതിനിധികളോട് നാട്ടുകാർ ആവശ്യപ്പെട്ടു. മലവെള്ളപ്പാച്ചിലിൽ സമീപത്തെ വീടിന്റെ സംരക്ഷണഭിത്തി പൂർണമായും തകർന്ന് അപകട ഭീഷണിയിലാണ്.
പ്രദേശത്തെ വീടുകളും സംരക്ഷിക്കണമെന്ന് നാട്ടുകാർആവശ്യപ്പെട്ടു. പുല്ലൂരാംപാറ കൊളക്കാട്ടുപാറയിൽ മഴക്കെടുതിയെ തുടർന്ന് ഉണ്ടായ നാശനഷ്ടങ്ങൾ എം എൽ എ യുടെ നേതൃത്വത്തിൽ വിലയിരുത്തി.തിരുവമ്പാടി:പുല്ലൂരാംപാറ കൊളക്കാട്ടുപാറയിൽ മഴക്കെടുതിയെ തുടർന്ന് ഉണ്ടായ നാശനഷ്ടങ്ങൾ സി.കെ എം എൽ എ യുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ വിലയിരുത്തി.ദുരിതബാധിതർക്ക് ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കുന്നതിനും അടിയന്തര പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിനുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. സി കെ കാസിം എം എൽ എയോടൊപ്പം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മില്ലി മോഹനൻ, പഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട്, യുഡിഎഫ് ചെയർമാൻ കുരിയാച്ചൻ തെങ്ങുംമൂട്ടിൽ, ജനപ്രതിനിധികളായ ദീപാ ഷൈജോ, മുഹമ്മദ് വട്ട പറമ്പിൽ,ജോഷി പുല്ലുകാട്ട്, സോണി മണ്ഡപത്തിൽ, മനോജ് വാഴപ്പറമ്പിൽ, ഷീന നെല്ലിമൂട്ടിൽ, ബിജു എണ്ണർമണ്ണിൽ, ജോയി മറ്റപ്പള്ളിയിൽ, സോമി വെട്ടുകാട്ടിൽ, മേഴ്സി പുളിക്കാട്ട്, ബീന പുതുപ്പറമ്പിൽ, മജീദ് തട്ടാശ്ശേരി, ഷിജു ചെമ്പനാനി, ജലീൽ, ജിനീഷ് പൂഞ്ചോലയ്ക്കൽ, എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.



