
കുളിരാമുട്ടിയിൽ പിക്കപ്പ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറിയ അപകടത്തിൽ മരിച്ചവരുടെ സംസ്കാര ചടങ്ങുകൾ ഇന്നും നാളെയും നടക്കും.ഇന്നലെ രാവിലെയായിരുന നാടിനെ നടുക്കിയ അപകടം. കോഴിവളവുമായി പൂവാറാൻതോട് ഭാഗത്തുനിന്നെത്തിയ പിക്കപ്പ് വൈദ്യുതിതൂണിൽ ഇടിച്ചശേഷം കടയിലേക്കു പാഞ്ഞുകയറുകയായിരുന്നു. പലചരക്കുകടകളും ചായക്കടയും ഉൾപ്പെടെ പ്രവർത്തിക്കുന്ന നാലുമുറികളടങ്ങിയ കെട്ടിടത്തിന്റെ പകുതിഭാഗം തകർന്നടിഞ്ഞു.
കടയിൽ സാധനങ്ങൾ വാങ്ങാനെത്തിയ സമീപവാസികളായ പുളിക്കുന്നത്ത് സുന്ദരൻ (62), കമുങ്ങുതോട്ടത്തിൽ ജോൺ (65-തങ്കച്ചൻ), പിക്കപ്പ് വാൻ ഉടമ തേക്കുംകുറ്റി മൂഴിയൻ വീട്ടിൽ മുഹമ്മദ് റാഫി (36) എന്നിവരാണ് മരിച്ചത്. പിക്കപ്പ് വാനിന്റെ ഡ്രൈവർ തേക്കുംകുറ്റി ചെട്ടിയാർതൊടിക ശിഹാബുദീനെ (34) മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലും കടയുടമ കുളിരാമുട്ടി വലിയമൈലാടിയിൽ ജോമോനെ (34) കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.മരിച്ച സുന്ദരനും ജോണും കടത്തിണ്ണയിൽ സംസാരിച്ചുകൊണ്ടിരിക്കെയായിരുന്നു ദുരന്തം.നാട്ടുകാരും കെ.എസ്.ഇ.ബി. ജീവനക്കാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
മരിച്ച സുന്ദരൻ പതിറ്റാണ്ടുകൾക്കുമുമ്പ് പാലക്കാട്ടുനിന്നും തൊഴിൽതേടിയെത്തിയതാണ് പുളിക്കുന്നത്ത് സുന്ദരൻ. കുളിരാമുട്ടിയിൽനിന്നും വിവാഹംചെയ്ത് ഇവിടെ സ്ഥിരതാമസമാക്കുകയായിരുന്നു. കർഷകത്തൊഴിലാളിയുമാണ്. ഭാര്യ: പ്രേമ. മക്കൾ: അമൃത, ആതിര. മരുമക്കൾ: പ്രവീൺ, സരുൺ.മരിച്ച സുന്ദരന്റെ മൃതദേഹം രാത്രി തിരുവമ്പാടി ഒറ്റപ്പൊയിൽ പൊതുശ്മശാനത്തിൽ സംസ്കരിച്ചു.ജോൺ കർഷകനാണ്. ഭാര്യ: ലില്ലി (കിഴക്കേപറമ്പിൽ കുടുംബാംഗം). മക്കൾ: പ്രിയ (യു.കെ.), പ്രജീഷ് (ഇറ്റലി). മരുമക്കൾ: അനു മുള്ളർപുന്നക്കൽ(ഖത്തർ), സുനിൽ പളളിവാതുക്കൽ(യു.കെ).സംസ്കാരം നാളെ (23.06.2024) ഉച്ചകഴിഞ്ഞ് 3 മണിക്ക് കുളിരാമുട്ടി മാർശ്ലീവ പള്ളിയിൽ നടക്കും.തേക്കുംകുറ്റി മൂഴിയൻ വീട്ടിൽ മുഹമ്മദ്കുട്ടി-പാത്തുമ്മ ദമ്പതിമാരുടെ മകനാണ് മുഹമ്മദ് റാഫി. ഭാര്യ: ശൈലത് ബാനു. മക്കൾ: ഹസ ഫാത്തിമ, ആശ്മി. റാഫിയുടെ ഖബറടക്കം ഇന്ന് (22.06.2024) ഉച്ചകഴിഞ്ഞ് ഒരു മണിക്ക് കപ്പാല ജുമാമസ്ജിദിൽ നടക്കും
തിരുവമ്പാടി പോലീസ് ഇൻക്വസ്റ്റ് നടത്തി. ഡ്രൈവറുടെപേരിൽ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തതായി തിരുവമ്പാടി സ്റ്റേഷൻ ഇൻസ്പെക്ടർ എ. അനിൽകുമാർ അറിയിച്ചു.



