
തിരുവമ്പാടിയിൽ സെക്ഷൻ ഓഫീസ് ആക്രമണത്തിന് പിന്നാലെ പ്രതിയുടെ വീട്ടിലെ കണക്ഷൻ വിച്ഛേദിച്ച പ്രശ്നത്തിന് പരിഹാരമായി. 30 മണിക്കൂറിലേറെ സമയം റസാഖിനെയും കുടുംബത്തിനെയും ഇരുട്ടിലാക്കിയ ശേഷമാണ് കളക്ടറുടെ നിർദേശപ്രകാരം വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചത്. പോരാട്ടം വിജയം കണ്ടെന്നും എല്ലാവർക്കും നന്ദിയുണെന്നും അജ്മലിന്‍റെ പിതാവ് റസാഖ് മാധ്യമങ്ങളോട് പ്രതികരിച്ചു. എല്ലാവർക്കും നന്ദി ഉണ്ടെന്ന് റസാഖിന്‍റെ ഭാര്യ മറിയം പറഞ്ഞു.
അതേസമയം, കെഎസ്ഇബി തിരുവമ്പാടി ഓഫീസ് ആക്രമണത്തിൽ പ്രതിഷേധിക്കാനൊരുങ്ങി കെഎസ്ഇബിയിലെ യൂണിയനുകൾ. നാളെ തിരുവമ്പാടിയിൽ പ്രകടനവും വിശദീകരണയോഗവും സംഘടിപ്പിക്കും. സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം.ഇതിനിടെ അജ്മലിന്റെ മാതാവിന്റെ പരാതിയിൽ കെഎസ്ഇബി ജീവനകാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ലൈൻമാൻ പ്രശാന്ത്, അനന്ദു എന്നിവർക്കെതിരെ തിരുവമ്പാടി പൊലീസാണ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ 126 ( 2 ), 115 ( 2 ), 74 , 296 ( b ) , 3 (5) വകുപ്പുകൾ അന്യയമായി തടഞ്ഞുവെക്കൽ, മനഃപൂർവം പരിക്കേൽപ്പിക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ, അസഭ്യം പറയൽ, സംഘം ചേരൽ എന്നീ വകുപ്പുകളാണ് ചുമത്തിയത്



