
തിരുവമ്പാടി :മലയോര മേഖലയിൽ അടുത്തിടയായി കെഎസ്ആർടിസി അപകടങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിൽ അധികൃതർ കാര്യമായ ഇടപെടലുകൾ നടത്തി പരിശോധന ശക്തമാക്കണം.അടുത്തിടയായി ഉണ്ടായ അപകടങ്ങൾ എല്ലാം തന്നെ ഡ്രൈവറുടെ സമയോചിതമായ ഇടപെടലിലൂടെ ദുരന്തങ്ങൾ ഒഴിവാക്കാൻ സാധിച്ചു.എന്നാൽ ഇന്ന് കാളിയാമ്പുഴ അപകടത്തിൽ രണ്ടു ജീവനുകളാണ് നഷ്ടപ്പെട്ടത്.ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ അധികൃതർ ഭാഗത്തുനിന്നും വേണ്ട നടപടികൾ കൈക്കൊള്ളണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
മലയോര മേഖലയിലെ മുത്തപ്പൻപുഴ,ആനക്കാംപൊയിൽ,കരിമ്പ്,നായാടംപൊയിൽ, പൂറൻതോട്, കല്ലം പുല്ല് സ്ഥലങ്ങളിലേക്കെല്ലാം കെഎസ്ആർടിസി ബസ്സാണ് ആശ്രയം കുത്തനെയുള്ള കയറ്റവും ഇറക്കവും വളവുകളും താണ്ടിയാണ് നിരവധി യാത്രക്കാരുമായി കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുന്നത്.ബസ്സുകളുടെ പഴക്കവും ടയറിന്റെ തേയ്മാനങ്ങളുമാണ് മുൻ അപകടങ്ങൾക്ക് വഴിയൊരുക്കിയത്. ഇത്തരം സാഹചര്യത്തിൽ ഡ്രൈവറുടെ ഭാഗത്തുനിന്നും മെക്കാനിക്കിന്റെ ഭാഗത്ത് നിന്നും യാത്ര പുറപ്പെടുന്നതിനു മുമ്പ് ബസ്സിന്റെ കാര്യക്ഷമത പരിശോധിച്ചു ഉറപ്പുവരുത്തണം. ഇനിയും ഇത്തരം ദുരന്തങ്ങൾ സംഭവിക്കാതിരിക്കാൻ അധികൃതരുടെ ഭാഗത്തുനിന്നും കാര്യമായ ഇടപെടലുകൾ നടത്തണമെന്നാണ് യാത്രക്കാരായ നാട്ടുകാരുടെ ആവശ്യം



