
തിരുവമ്പാടി : കാളിയാമ്പുഴയിൽ രണ്ടുപേരുടെ മരണത്തിനും ഒട്ടേറെപ്പേർക്ക് പരിക്കേൽക്കാനുമിടയാക്കിയ ബസ്സപകടത്തിന്റെ കാരണം കണ്ടെത്താൻ സംയുക്തവകുപ്പുകളുടെ നേതൃത്വത്തിൽ സമഗ്രാന്വേഷണം നടത്തുമെന്ന് വടകര റൂറൽ എസ്.പി. പി. നിധിൻരാജ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഏതുവിധത്തിലുള്ള കാരണമാണ് അപകടത്തിലേക്ക് നയിച്ചതെന്ന് വിദഗ്ധസംഘം അന്വേഷിക്കുന്നതാണ്. പരിക്കേറ്റുകിടക്കുന്നതിനാൽ ഡ്രൈവറുടെ മൊഴിയെടുക്കാൻപറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത് -അദ്ദേഹം വ്യക്തമാക്കി. താമരശ്ശേരി ഡിവൈ.എസ്.പി. പ്രമോദ്, തിരുവമ്പാടി സ്റ്റേഷൻ ഇൻസ്പെക്ടർ ധനഞ്ജയ് ദാസ്, താമരശ്ശേരി തഹസിൽദാർ കെ. ബാലരാജൻ, കെ.എസ്.ആർ.ടി.സി. ഡിസ്ട്രിക്ട് ട്രാൻസ്പോർട്ട് ഓഫീസർ മനീഷ് തുടങ്ങിയവർ അപകടസ്ഥലം സന്ദർശിച്ചു.



