‘ലോകത്തിന്റെ ഏതെങ്കിലുമൊരു കോണിൽ ഒരാളെയെങ്കിലും രക്ഷിക്കാൻ സാധിക്കുന്ന ഡോക്ടറാവണം’; കഴിഞ്ഞദിവസം മരണപ്പെട്ട എം.ബി.ബി.എസ് വിദ്യാർഥിനിയുടെ പ്രസംഗം വൈറലാവുന്നു

കോഴിക്കോട്: വാഹനാപകടത്തിൽ മരണപ്പെട്ട എം.ബി.ബി.എസ് വിദ്യാർഥിനിയുടെ പ്രസംഗം സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. പോപുലർ ഫ്രണ്ട് മുൻ ചെയർമാൻ ഒ.എം.എ സലാമിന്റെ മകളും കോഴിക്കോട് മെഡിക്കൽ കോളജ് എം.ബി.ബി.എസ് വിദ്യാർഥിനിയുമായ തസ്കിയ കൽപ്പറ്റയിലുണ്ടായ വാഹനാപകടത്തിലാണ് മരിച്ചത്. മാധ്യമം എജ്യുകഫേയിൽ തസ്കിയ നടത്തിയ പ്രസംഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.ഉമ്മ അതീവ ഗുരുതരാവസ്ഥയിൽ കോഴിക്കോട് മിംസ് ആശുപത്രിയിൽ കഴിഞ്ഞപ്പോൾ അവിടത്തെ ഡോക്ടർ എടുത്ത നിർണായ തീരുമാനമാണ് ഉമ്മയുടെ ജീവൻ രക്ഷിച്ചത്. ആ ഡോക്ടർക്ക് വേണ്ടി ഇപ്പോഴും പ്രാർഥിക്കാറുണ്ട്. അതുപോലെ ദുനിയാവിന്റെ ഏതെങ്കിലും കോണിലുള്ള ഒരാളെയെങ്കിലും രക്ഷിക്കാൻ കഴിയുന്ന ഡോക്ടറാവണം എന്ന ആഗ്രഹമാണ് പല തവണ പരാജയപ്പെട്ടിട്ടും വീണ്ടും പരീക്ഷയെഴുതാൻ പ്രേരിപ്പിച്ചതെന്ന് തസ്കിയ പ്രസംഗത്തിൽ പറയുന്നുണ്ട്
എം.ബി.ബി.എസിന് അഡ്മിഷൻ നേടി വരുമ്പോൾ വലിയ സ്വീകരണമൊരുക്കുമെന്ന് സഹോദരൻ പറഞ്ഞിരുന്നു. ആ ആഗ്രഹം പൂർത്തീകരിക്കുന്നതിന് മുമ്പ് സഹോദരൻ കുഴഞ്ഞുവീണ് മരിച്ചു. അന്ന് ആകെ തകർന്നുപോയപ്പോൾ പിതാവിന്റെ നിർദേശപ്രകാരം ഡിഗ്രിക്ക് ചേർന്നു. പക്ഷേ എം.ബി.ബി.എസിന് കിട്ടാത്തതിന്റെ നിരാശയിൽ ഡിഗ്രി പഠനം മുന്നോട്ട് കൊണ്ടുപോകാനായില്ല. വീണ്ടും നീറ്റ് പഠനത്തിനിരുന്നു. ആദ്യ ദിവസം തന്നെ സ്റ്റെയർ കെയ്സിൽനിന്ന് വീണ് കാലൊടിഞ്ഞു. അങ്ങനെ ബെഡിൽ കിടന്ന് പഠിച്ചാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ അഡ്മിഷൻ നേടിയത്. എത്ര തന്നെ തോറ്റുപോയാലും പരാജയപ്പെടാതെ പൊരുതണമെന്ന് പറഞ്ഞാണ് തസ്കിയ തന്റെ പ്രഭാഷണം അവസാനിപ്പിക്കുന്നത്.



