
മുക്കം: മലയോര മേഖലയിലെ രക്ഷാപ്രവർത്തകരുടെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കൊണ്ടുകൊണ്ടുള്ള വിവാഹ വാർഷികാഘോഷം വേറിട്ടൊരു കാഴ്ചയായി. കഴിഞ്ഞ 8 വർഷമായി കുടിവെള്ളം കിട്ടാതെ വലഞ്ഞിരുന്ന മുക്കം അഗ്നിരക്ഷാ സേനക്ക് പമ്പും പൈപ്പുമടക്കം സ്ഥാപിച്ച് കുടിവെള്ളമെത്തിച്ചാണ് മുക്കം കുറ്റിപ്പാലയിലെ കെ പി അനിൽ കുമാർ – അരുണ ദമ്പതികൾ വിവാഹ വാർഷികം നടത്തിയത്. മുക്കം ഫയർ സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ഒരുക്കിയ ചടങ്ങ് വ്യത്യസ്ത അനുഭവമായി.
അഗ്നി-രക്ഷാ സേന ജില്ലാ പരിശീലന കേന്ദ്രം കൂടിയായ മുക്കം ഫയർ സ്റ്റേഷനിൽ ശുദ്ധജലം ലഭ്യമല്ലാത്തത്തിനാൽ പുറമെനിന്ന് വെള്ളമെത്തിച്ചാണ് ഉപയോഗിച്ചിരുന്നത്. വിഷയം ശ്രദ്ധയിൽപ്പെട്ട മുനിസിപ്പൽ കൗൺസിലർ ജോഷില സന്തോഷിന്റെ ഇടപെടലാണ് അഗ്നിരക്ഷാ സേനക്ക് തുണയായത്. മുനിസിപ്പാലിറ്റിയുടെ കിണർ നവീകരിച്ചു നൽകിയാണ് കുടിവെള്ളത്തിനായി ഉപയോഗപ്പെടുത്തിയത്.
കൗൺസലറുടെ ഇടപെടലിലൂടെ അനിൽ കുമാർ – അരുണ ദമ്പതികൾ പൂർണ്ണ ചിലവ് വഹിച്ചാണ് തങ്ങളുടെ ഇരുപത്തഞ്ചാം വിവാഹ വാർഷിക സമ്മാനമായി ഫയർ സ്റ്റേഷനിലേക്ക് കുടിവെള്ളമെത്തിച്ചത്. സ്റ്റേഷൻ പരിസരത്ത് വെച്ച് നടന്ന വർണശബളമായ ചടങ്ങ് മുനിസിപ്പൽ കൗൺസിലർ ജോഷില സന്തോഷ് ഉദ്ഘാടനം നിർവഹിച്ചു.കുടിവെള്ള പദ്ധതിയുടെ സ്വിച്ച് ഓൺ കർമ്മം അനിൽ കുമാർ – അരുണ ദമ്പതികൾ ചേർന്ന് നിർവഹിച്ചു.
സ്റ്റേഷൻ ഓഫീസ്സർ എം അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വത്സൻ മഠത്തിൽ, റിട്ടയേർഡ് ഫയർ ഓഫീസർ വിജയൻ നടുത്തൊടികയിൽ, ഡോ. തിലകൻ, ജോയ് എബ്രഹാം, പയസ് അഗസ്റ്റിൻ, എൻ ജയകിഷ് എന്നിവർ സംസാരിച്ചു. ഇതേ ദമ്പതികൾ മുൻ വർഷങ്ങളിൽ രക്ഷാപ്രവർത്തനത്തിനുപയോഗിക്കുന്ന സ്ട്രച്ചർ, റോപ്പ് എന്നിവയും നൽകിയിരുന്നു.



