
തിരുവമ്പാടി :മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി തിരുവമ്പാടി ഗ്രാമപഞ്ചായത്തും മുത്തപ്പൻപുഴ ടൂറിസം വികസന സമിതിയും ചേർന്ന് ഒലിച്ചുചാട്ടത്തിലേക്ക് സംഘടിപ്പിച്ച വെള്ളരിമല മഴ നടത്തം’25 പ്രകൃതി സ്നേഹികളുടെ ആവേശോജ്ജ്വല പങ്കാളിത്തം കൊണ്ട് ഏറെ ആകർഷകവും ശ്രദ്ധേയവുമായി മാറി.
രാവിലെ പത്ത് മണിക്ക് മുത്തപ്പൻപുഴ ഹിൽ റാഞ്ചസ് റിസോർട്ട് അങ്കണത്തിൽ വച്ച് നടന്ന ചടങ്ങിൽ തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസന്റെ അധ്യക്ഷതയിൽ എംഎൽഎ ലിന്റോ ജോസഫും കോഴിക്കോട് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു.
വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സംരക്ഷണത്തിൽ സഹ്യപർവ്വത നിരയിലെ ഒരു പ്രധാന കൊടുമുടിയായ വെള്ളരി മലയുടെ കാനന ഭംഗി ആസ്വദിച്ചറിയാനുള്ള അപൂർവ അവസരമാണ് ഇതിലൂടെ സംജാതമായത്. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ലിസി മാളിയേക്കൽ, അപ്പു കോട്ടയിൽ, മുത്തപ്പൻപുഴ ടൂറിസം വികസന സമിതി അധ്യക്ഷൻ മനോജ് വാഴേപ്പറമ്പിൽ തുടങ്ങിയവർ യാത്രക്ക് നേതൃത്വം നൽകി.
ഉദ്ഘാടന ചടങ്ങിൽ കോടഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് അലക്സ് തോമസ് ചെമ്പകശ്ശേരി, അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി സിഇഒ ബിനു കുര്യാക്കോസ്, ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ്, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് അംഗം മഞ്ജു ഷിബിൻ, ഫോറസ്റ്റ് റേഞ്ച് ഓഫീസർ പ്രേം ഷമീർ, റിവർ ഫെസ്റ്റിവൽ സംഘാടക സമിതി അംഗങ്ങളായ ബെനീറ്റോ ചാക്കോ, പോൾസൺ അറക്കൽ, ശരത് സി. എസ്, ഷെജിൻ, അജു എമ്മാനുവൽ തുടങ്ങിയവർ സംസാരിച്ചു.
ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ തിരികെ ഡ്രീം റോക്ക് റിസോർട്ടിൽ എത്തി യാത്ര സമാപിച്ചു.
അതേസമയം കാനന പാതയിൽ രണ്ടര കിലോമീറ്റർ പിന്നിട്ടതോടെ ഫോറസ്റ്റ് അധികൃതർ വനത്തിൽ കനത്ത മഴയാണെന്നും മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാൽ യാത്ര അവസാനിപ്പിക്കണമെന്നും നിർദ്ദേശം നൽകിയതിനെ തുടർന്ന് ഫോറസ്റ്റ് അധികൃതരും യാത്ര പ്രേമികളും ജനപ്രതിനിധികളും ഏറെനേരം വാക്കേറ്റം ഉണ്ടായി തുടർന്ന് 200 മീറ്റർ മാത്രം മുകളിലോട്ട് യാത്രക്കാരെ കടത്തി വിട്ടു യാത്ര അവസാനിപ്പിക്കുകയായിരുന്നു.ഏറെ പ്രതീക്ഷയോടെ ദൂര പ്രദേശങ്ങളിൽ നിന്നും വന്നവർ കടുത്ത നിരാശയിലാണ് മടങ്ങിയത്.



