
തിരുവമ്പാടി : വാടകവീട് കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം ചെയ്തുവന്ന സംഘാംഗങ്ങളിലെ മൂന്നാമനും പിടിയിൽ. കൂടരഞ്ഞി കൽപ്പൂര് ഊഞ്ഞാലത്ത് കുഞ്ഞാക്ക എന്ന യു. ഷഫീഖിനെയാണ് (39) തിരുവമ്പാടി സ്റ്റേഷൻ ഇൻസ്പെക്ടർ ധനഞ്ജയ്ദാസ് അറസ്റ്റുചെയ്തത്. പ്രതിയെ വടകര നർകോട്ടിക് കോടതി റിമാൻഡ് ചെയ്തു.
താഴെതിരുവമ്പാടി ഗെയ്റ്റുംപടി മുതിയൊട്ടുമ്മൽ വാടകവീട്ടിൽ കഴിഞ്ഞ ജനുവരി അഞ്ചിന് തിരുവമ്പാടി പോലീസ് നടത്തിയ പരിശോധനയിൽ 1780 ഗ്രാം കഞ്ചാവ് സഹിതം രണ്ടുപേർ പിടിയിലായിരുന്നു. പോലീസ് എത്തിയപ്പോൾ ഓടിരക്ഷപ്പെട്ട മൂന്നാമനെയാണ് അറസ്റ്റുചെയ്തിരിക്കുന്നത്.
പ്രതി കാരശ്ശേരി ജലീഷ് ബാബു (41), കൂടരഞ്ഞി അബീഷ് അബ്ദുൽ റസാഖ് (37) എന്നിവർ റിമാൻഡിൽ കഴിയുകയാണ്. ഷഫീക്കായിരുന്നു വീട് വാടകയ്ക്കെടുത്തത്. വളർത്തുമൃഗങ്ങളുടെ വിൽപ്പനയുടെ മറവിൽ കഞ്ചാവ് കച്ചവടം നടക്കുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് പരിശോധന.
പ്രതി ജലീഷ് ബാബുവിന്റെ പേരിൽ നേരത്തേ മെഡിക്കൽ കോളേജ് പോലീസിൽ കേസുണ്ട്. സ്ഥലത്തുനിന്ന് ഒരു കാറും രണ്ട് മോട്ടോർ സൈക്കിളും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു



