ആഷിഖ് അബു രാജിവെച്ചു, ഫെഫ്കയിൽ പൊട്ടിത്തെറി എന്ന തെറ്റായ വാർത്തയ്ക്കെതിരെ ജനറൽ സെക്രട്ടറി അനീഷ് ജോസഫ്

കൊച്ചി : ആഷിഖ് അബു രാജിവെച്ചു, ഫെഫ്കയിൽ പൊട്ടിത്തെറി എന്ന തെറ്റായ വാർത്തയ്ക്കെതിരെ ഫെഫ്ക ജോ: സെക്രട്ടറിയും ഡ്രൈവേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറിയും കൂടരഞ്ഞി സ്വദേശികമായ അനീഷ് ജോസഫ്.
ഡയറക്ടേഴ്സ് യൂണിയനിൽ ആയിരത്തോളം വരുന്ന അംഗങ്ങളിൽ ഒരു സാധാരണ അംഗം മാത്രമാണ് ഈ പറയുന്ന ആഷിക് അബു. അല്ലാതെ ഡയറക്ടേഴ്സ് യൂണിയനിലെ ഭാരവാഹിയോ, അല്ലെങ്കിൽ ഫെഫ്കയുടെ മറ്റെന്തെങ്കിലും ചുമതലകൾ വഹിക്കുന്ന ആളോ അല്ല ആഷിഖ് അബു. അപ്പോൾ രാജിവച്ചു എന്ന് പ്രയോഗം തന്നെ തെറ്റാണ്. അംഗത്വം വേണ്ടായെന്ന് വെച്ചു എന്നാണ് ശരിക്കും കൊടുക്കേണ്ട പ്രസ്താവന.
അതിനുപുറമെ ഫെഫ്കയിൽ പൊട്ടിത്തെറി എന്ന് പറയുന്നത് വെറും മാധ്യമസൃക്ഷ്ടി മാത്രമാണ് ,ആഷിഖ് അബു അഗത്വം ഒഴിഞ്ഞാൽ തകരുന്നതല്ല ഫെഫ്കയുടെ സംഘടനാ സംവിധാനം, ഫെഫ്കയുടെ ഓഫീസ് സംവിധാനങ്ങൾ പതിവിലും ഊർജ്ജസ്വലമായിട്ട് പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്.
ഫെഫ്കയിൽ വിഭാഗീയത ഉണ്ടാക്കാൻ ശ്രമിക്കുന്ന ആഷിക് അബുമാരെ തിരിച്ചറിയാൻ കെൽപ്പുള്ള സംഘടന നേതൃത്വം ആണ് ഫെഫ്കയിൽ അഫിലിയേറ്റ് ചെയ്തിരിക്കുന്ന 21 അംഗ സംഘടനകളിലുമുള്ളത്.
ആഷിഖ് അബുവിൻ്റെ സിനിമയിൽ വർക്ക് ചെയ്ത ദിവസ വേതനം വാങ്ങുന്ന അടിസ്ഥാനവർഗ്ഗതൊഴിലാളികൾക്ക് പോലും കൃത്യമായി കൂലി കൊടുക്കാത്ത ആളാണ് അദ്ദേഹം.ചാനലുകളിൽ വന്നിരുന്ന് നീതിയ്ക്ക് വേണ്ടിയെന്ന വ്യാജേനെ സംസാരിക്കുന്നതിന് മുൻപ് സ്വന്തം സിനിമയിൽ ജോലി ചെയ്തവർക്ക് കൃത്യമായി കൂലി നൽകി നീതി പ്രവർത്തിക്കുകയല്ലേ അദ്ദേഹം ചെയ്യേണ്ടത്. സമൂഹമാധ്യമങ്ങൾ വഴി അതിൽ വർക്ക് ചെയ്ത തൊഴിലാളികൾ വേതനം നൽകാത്തത് ചോദ്യം ചെയ്തതിന്റെയൊക്കെ മാനസിക സമ്മർദ്ദത്തിലാവാം അദ്ദേഹം ഇപ്പോൾ അംഗത്വം ഒഴിഞ്ഞിരിക്കുന്നത്.
ഇപ്പോൾ പുറത്ത് വരുന്ന വാർത്തയുടെ പിന്നിൽ വ്യക്തമായ അജണ്ട ഉണ്ട് എന്ന് ഞാൻ പറയുന്നു. ഫെഫ്കയെ അല്ല ഇവർ ലക്ഷ്യം വെയ്ക്കുന്നത് ഞങ്ങളുടെ ജനറൽ സെക്രട്ടറിയെയാണ് ഇദ്ദേഹവും ഇദ്ദേഹത്തെപ്പോലെയുള്ള ചാനലിൽ മാത്രം ആദർശം പറയുന്ന പല ആളുകളും ലക്ഷ്യമിടുന്നത്.
ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്ന് നേതൃത്വം കൃത്യമായ പ്രതികരണം നടത്തിയില്ല എന്നാണ് ഇദ്ദേഹം രാജിവെയ്ക്കാനുള്ള കാരണമായി പറയുന്നത്. ഫെഫ്കയുടെ സംഘടനാ സംവിധാനത്തെ പറ്റി ഉള്ള അറിവില്ലായ്മ മാത്രമാണ് ഈ പ്രസ്താവനയ്ക്ക് പിന്നിലുള്ളത്. കാരണം 21 അംഗ സംഘടനകളുടെയും നേതൃത്വത്തോടും കൂടെ ആലോചിച്ച് കൂട്ടായ ചർച്ചകൾക്ക് ശേഷമാണ് ഫെഡറേഷൻ ജനറൽ സെക്രട്ടറിയ്ക്ക് ഈ വിഷയത്തിൽ കൃത്യമായ ഒരു മറുപടി പറയാൻ സാധിക്കുകയുള്ളൂ. അല്ലാതെ ഇവർ പറയുന്നത് പോലെ എടുത്തുചാടി മറുപടി പറയേണ്ട ഒരു വിഷയവുമല്ല ഇത്. ഈ മാസം 31 മുതൽ അടുത്ത മാസം 4 വരെ നടക്കുന്ന 21 അംഗ സംഘടനകളുടെ മീറ്റിംഗുകൾക്ക് ശേഷം മാത്രമായിരിക്കും ഈ വിഷയത്തിൽ ഫെഫ്ക ജനറൽ സെക്രട്ടറി പ്രതികരിക്കുക.
കോവിഡ് സമയത്ത് ഈ തൊഴിൽ മേഖല ഒന്നടങ്കം നിശ്ചലമായപ്പോൾ 8000ത്തോളം വരുന്ന തൊഴിലാളികൾ പട്ടിണിയായപ്പോൾ ഈ ആഷിക് അബുമാർ എവിടെയായിരുന്നു?
ചികിത്സയ്ക്ക് ശേഷം മരണപ്പെട്ട പല സിനിമ പ്രവർത്തകരുടെയും മൃതദേഹം വിട്ടു കിട്ടാൻ ആശുപത്രി ബിൽ അടയ്ക്കാൻ പറ്റാത്ത സാഹചര്യത്തിൽ ഈ ആഷിക് അബുമാർ എവിടെയായിരുന്നു?
അപ്പോഴെല്ലാം, അംഗങ്ങൾക്കുണ്ടാകുന്ന പ്രതിസന്ധി ഘട്ടങ്ങളിൽ ആർജ്ജവത്തോടെ പ്രവർത്തിച്ചത് ഞങ്ങളുടെ ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ ആയിരുന്നു.
നിലവിലെ ഹോസ്പിറ്റൽ ബില്ലുകൾ താങ്ങാൻ സാധാരണ അംഗങ്ങൾക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടെന്ന് തിരിച്ചറിവിൽ കൃത്യമായ ഇടപെടൽ നടത്തി ആരോഗ്യ പദ്ധതി രൂപീകരിച്ച മനുഷ്യനാണ് ഞങ്ങളുടെ ജനറൽ സെക്രട്ടറിയായി ബി ഉണ്ണികൃഷ്ണൻ.
കൂടാതെ കോവിഡ് സമയത്ത് എല്ലാ അംഗങ്ങൾക്കും 5000/- രൂപ വീതം കല്യാൺ ജ്വല്ലേഴ്സുമായി ചേർന്ന് നൽകുവാൻ മുൻകൈയെടുത്തതും അതിനുവേണ്ടി ഇടപെടൽ നടത്തിയതും ഞങ്ങളുടെ ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ ആയിരുന്നു.
മറ്റെല്ലാ ട്രേഡ് യൂണിയനുകളിൽ നിന്നും വ്യത്യസ്തമായി ഓരോ അംഗത്തിനും വേണ്ടി 21 അംഗ സംഘടനകളും പ്രവർത്തിക്കുന്നത് കൊണ്ടാണ് വലിയ രീതിയിലുള്ള മുന്നേറ്റം നടത്തുവാൻ ഇന്ന് ഈ ഫെഡറേഷന് ആയത്. ഇതിന്റെ എല്ലാം പിന്നിൽ ചുക്കാൻ പിടിക്കുന്നതും കൃത്യവും കണിശവുമായി നിലപാടുകൾ സ്വീകരിക്കുന്നതും ഞങ്ങളുടെ ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ ആണ്.
അല്ലാതെ ആഷിക് അബുമാർ വിചാരിച്ചാൽ തകരുന്നതല്ല ഫിലിം എംപ്ലോയിസ് ഫെഡറേഷൻ ഓഫ് കേരളയുടെ അംഗബലവും ശക്തിയും കെട്ടുറപ്പും.ഇത് തൊഴിലാളികൾ കെട്ടിപ്പടുത്ത തൊഴിലാളി പ്രസ്ഥാനമാണ് എന്ന തിരിച്ചറിവ് ഇദ്ദേഹത്തെ പോലെയുള്ള ആളുകൾക്ക് ഉണ്ടാകട്ടെ എന്ന് മാത്രം ആഗ്രഹിക്കുന്നു



