News

വിലയില്‍ റെക്കോര്‍ഡ് കുതിപ്പ്: തേങ്ങയും ചിരട്ടയും കര്‍ഷകര്‍ക്ക് നേട്ടമാകുന്നു

പച്ചത്തേങ്ങയുടെ വില കുതിച്ചുയരുമ്പോള്‍, ചിരട്ടയ്ക്കും മികച്ച വില ലഭിക്കുന്നത് നാളികേര കർഷകർക്ക് വലിയ ആശ്വാസമാകുന്നു.എന്നാല്‍ ഈ വിപണിയില്‍ ആധിപത്യം ഉറപ്പിക്കുന്നത് തമിഴ്‌നാട് ലോബിയാണ്.

ജില്ലയില്‍ തേങ്ങ, ചിരട്ട, കൊപ്ര എന്നിവയ്ക്ക് ഉയർന്ന വില നല്‍കിയാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള മൊത്തക്കച്ചവടക്കാർ ഇവയെല്ലാം വാങ്ങിക്കൂട്ടുന്നത്. ഇത് ജില്ലയിലെ ചെറുകിട തേങ്ങാ വ്യാപാരികള്‍ക്ക് തിരിച്ചടിയുണ്ടാക്കുന്നുണ്ട്. തമിഴ്‌നാട്ടില്‍ നിന്നുള്ള മൊത്തക്കച്ചവടക്കാർ വാഹനങ്ങളുമായി വീടുകള്‍ കയറിയിറങ്ങിയാണ് തേങ്ങയും ചിരട്ടയും ശേഖരിക്കുന്നത്.

കടകളില്‍ ലഭിക്കുന്നതിനേക്കാള്‍ ഉയർന്ന വില നല്‍കാനും ഇവർ തയ്യാറാണ്. വെളിച്ചെണ്ണയുടെ വില കുത്തനെ ഉയർന്നതാണ് ഈ മേഖലയില്‍ തമിഴ്നാട് ലോബി പിടിമുറുക്കാൻ പ്രധാന കാരണം. വെളിച്ചെണ്ണ ഉത്പാദനം കൂടുതലും നടക്കുന്നത് തമിഴ്‌നാട്ടിലാണ്.

നിലവില്‍ പച്ചത്തേങ്ങയ്ക്ക് പൊതുവിപണിയില്‍ 66 രൂപ വരെ വിലയുണ്ട്. കഴിഞ്ഞ മാസം ഇത് 80 രൂപ വരെ എത്തിയിരുന്നു. ചിരട്ടയ്ക്ക് കിലോയ്ക്ക് 20 മുതല്‍ 25 രൂപ വരെ ലഭിക്കുന്നുണ്ട്. ഒരു ചിരട്ടയ്ക്ക് ഒരു രൂപ എന്ന കണക്കിലും വീടുകളില്‍ നിന്ന് വാങ്ങുന്നു.

ഓണം അടുക്കുന്നതോടെ വില ഇനിയും ഉയരുമെന്നും 100 രൂപ കടക്കുമെന്നും കർഷകർ പ്രതീക്ഷിക്കുന്നു. അതേസമയം, വെളിച്ചെണ്ണയുടെ വില 400 രൂപ കടന്നതോടെ വീട്ടാവശ്യങ്ങള്‍ക്ക് പാമോയില്‍ ഉപയോഗിക്കാൻ തുടങ്ങിയത് തേങ്ങയുടെയും കൊപ്രയുടെയും വിലയില്‍ നേരിയ ഇടിവിന് കാരണമായെന്ന് കർഷകർ പറയുന്നു.

കഴിഞ്ഞ 10 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയാണ് ഈ വർഷം പച്ചത്തേങ്ങയ്ക്ക് ലഭിച്ചത്. അതിനാല്‍ തന്നെ കർഷകർ തെങ്ങുകളെ മികച്ച രീതിയില്‍ പരിപാലിക്കുകയും തെങ്ങിന് വളമിടാനും മുരട് എടുക്കാനും കൂടുതല്‍ ശ്രദ്ധിക്കുകയും ചെയ്യുന്നുണ്ട്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com