
കൂരാച്ചുണ്ട്: കക്കയം മുപ്പതാംമൈലിലും കല്ലാനോട് ടൗണിന് സമീപമുള്ള കൃഷിയിടങ്ങളിലും പ്രദേശവാസികളില്‍ ഭീതി വിതച്ച് കാട്ടാനക്കൂട്ടം. കഴിഞ്ഞ ദിവസങ്ങളിലായി നാലാം വാർഡ് മുപ്പതാംമൈലിലെ കർഷകരായ അലവി ഹാജി പയ്യടിമീത്തല്‍, മൊയ്തു ഹാജി പയ്യടിമീത്തല്‍, മുല്ലപ്പള്ളി മാത്യൂ എന്നിവരുടെ മുപ്പതോളം തെങ്ങുകളും ഇരുപത്തിയഞ്ചോളം കമുകുകളുമാണ് കാട്ടാനകള്‍ തകർത്തത്. കർഷകനായ കറുകപ്പള്ളി സിനോയുടെ കൃഷിയിടത്തിലും നാശം വരുത്തിയിട്ടുണ്ട്.
കക്കയം വനത്തില്‍ നിന്നും ഈ മേഖലയിലെ ഡാം റിസർവോയർ നീന്തി കടന്നാണ് കാട്ടാനകള്‍ കൃഷിയിടത്തില്‍ എത്തുന്നത്. വീടുകളുടെ സമീപം വരെ കാട്ടാനകള്‍ എത്തുന്നത് പ്രദേശവാസികളെ ഏറെ ആശങ്കയിലാഴ്ത്തുന്നുണ്ട്. കല്ലാനോട് ആറാം വാർഡിലെ കർഷകൻ മുണ്ടിയാനി മാത്യുവിന്‍റെ കൃഷിയിടത്തിലും കഴിഞ്ഞ രാത്രിയില്‍ കാട്ടാനകളിറങ്ങി വാഴകൃഷി വ്യാപകമായി നശിപ്പിച്ചു. സമീപമുള്ള അരീക്കല്‍ കോളനിയിലെ പൊന്നോത്ത് വേലായുധന്‍റെ നിരവധി വാഴകൃഷിയും നശിപ്പിച്ചു.
ഈ മേഖലകളിലെല്ലാം വനം വകുപ്പ് ജീവനക്കാരും കർഷകരും അടങ്ങുന്ന രക്ഷാ സ്ക്വാഡുകള്‍ ഉറക്കമില്ലാതെ കാട്ടാനകളെ പ്രതിരോധിക്കാനുള്ള കാവല്‍ അടക്കമുള്ള പ്രവർത്തനങ്ങള്‍ സജീവമാണ്. കാട്ടാനകളെ തുരത്താൻ പടക്കം പൊട്ടിക്കുകയും തീ കത്തിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ഇവയൊന്നും തന്നെ വക വയ്ക്കാതെയാണ് ആനകളുടെ കടന്നുകയറ്റമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
അനുദിനം കാട്ടാന ശല്യം രൂക്ഷമായിട്ടും നടപടി സ്വീകരിക്കുമെന്ന് അധികൃതർ പറയുന്നതല്ലാതെ ഇവയെ തടയാൻ ശാശ്വതമായ പരിഹാരം കാണാൻ സത്വര നടപടി സ്വീകരിക്കുന്നതില്‍ അധികൃതർ അലംഭാവം കാട്ടുകയാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കാൻ ജനപ്രതിനിധികള്‍ അടക്കമുള്ളവർ ഇടപെട്ട് ആവശ്യമായ സൗരവ വേലി അടക്കമുള്ള ക്രമീകരണങ്ങള്‍ നടപ്പാക്കണമെന്നാണ് ആവശ്യം ഉയർത്തുന്നത്. പഞ്ചായത്ത് പ്രസിഡന്‍റ് പോളി കാരക്കട, വാർഡ് മെമ്പർമാരായ അരുണ്‍ ജോസ്, ഡാർളി ഏബ്രഹാം എന്നിവരടങ്ങുന്ന സംഘം കൃഷിയിടങ്ങള്‍ സന്ദർശിച്ചു.



