
തിരുവമ്പാടി:കർഷകരെ മറക്കുന്നവർ നിയമസഭ മറന്നേക്കൂ എന്ന മുദ്രാവാക്യവുമായി വന്യമൃഗ ശല്യം അടക്കമുള്ള കാർഷിക വിഷയങ്ങളിൽ 35 ഡിമാന്റുകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള കർഷക അവകാശ പത്രിക തിരുവമ്പാടിയിൽ സംഘടിപ്പിച്ച ‘ആർക്കൊപ്പം- 26’ എന്ന പരിപാടിയിൽ കിഫ ചെയർമാൻ അലക്സ് ഒഴുകയിൽ പ്രകാശനം ചെയ്തു.
കേരളത്തിലെ കർഷകരുടെ ജീവിതത്തിൽ അതിനിർണായകമായ ഒരു തെരഞ്ഞെടുപ്പാണ് ഈ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പെന്നും, ഈ വരുന്ന തെരഞ്ഞെടുപ്പിൽ അധികാരത്തിൽ വരുന്ന മുന്നണി ഏതായാലും ശരി, അവർ വന്യമൃഗങ്ങൾക്കെതിരെ കർഷകപക്ഷത്ത് നിലകൊണ്ടില്ലായെങ്കിൽ കേരളത്തിൽ കർഷക വംശം അന്യം നിന്ന് പോകുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും അതുകൊണ്ടുതന്നെ ഒരു കർഷക പക്ഷ ഗവണ്മെന്റ് അധികാരത്തിൽ വരും എന്ന് കർഷകർ ഉറപ്പാകേണ്ടതുണ്ടെന്നും അലക്സ് ഒഴുകയിൽ പ്രസ്താവിച്ചു
വനത്തിന് വെളിയിൽ ഇറങ്ങുന്ന എല്ലാ വന്യമൃഗങ്ങളെയും വന്യജീവി സംരക്ഷണ നിയമം സെക്ഷൻ 11.2 പ്രകാരം സ്വരക്ഷയ്ക്കുള്ള അവകാശം ഉപയോഗിച്ച് കൊണ്ട് ഏത് വിധേനെയും പ്രതിരോധിക്കാനുള്ള അവകാശം കർഷകർക്ക് നൽകുക,
വനാതിർത്തികളിൽ 100 മീറ്റർ വീതിയിൽ വിസ്താ ക്ലീയറൻസ് നടപ്പിലാക്കുക,
വന്യജീവി ആക്രമങ്ങളിൽ കൊല്ലപ്പെടുന്നവർക്കും MACT മാതൃകയിൽ പൂർണ നഷ്ടപരിഹാരം നൽകുക ,
വനത്തിന്റെ വാഹക ശേഷിക്കനുസരിച്ചു (Carrying Capacity) വന്യമൃഗങ്ങളുടെ എണ്ണം നിയന്ത്രിക്കുക,
ഭൂപരിഷ്കരണ നിയമം കാലോചിതമായി പരിഷ്കരിക്കുക,
തോട്ടഭൂമിയിൽ എല്ലാത്തരം വിളകളും അനുവദിക്കുക
കൃഷിഭൂമി വനമാക്കി മാറ്റുന്ന പദ്ധതികൾ നിർത്തലാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കിഫ പ്രധാനമായും ഉന്നയിച്ചിരിക്കുന്നത്.
ഈ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഈ തിരെഞ്ഞെടുപ്പിൽ വന്യമൃഗശല്യം രൂക്ഷമായ 30 മണ്ഡലങ്ങളിൽ കിഫാ സജീവമായി പ്രചാരണ രംഗത്തുണ്ടാകുമെന്നും ഈ ഡിമാന്റുകൾ അംഗീകരിക്കാത്ത സ്തനാർത്ഥികളെയും മുന്നണികളെയും തോൽപ്പിക്കാൻ ശക്തമായി രംഗത്തിറങ്ങുമെന്നും കിഫ ചെയര്മാന് അറിയിച്ചു.
കോഴിക്കോട് ജില്ലാ പ്രസിഡന്റ് മനോജ് കെ.ഡി അധ്യക്ഷത വഹിച്ച യോഗത്തിൽ കിഫാ മാനേജിങ് ബോർഡ് മെമ്പർ പ്രവീൺ ജോർജ്, ജിന്റോ ജെയിംസ് , ഫ്രാൻസിസ് വാടാന, ജില്ലാ നേതാക്കളായ സണ്ണി ജോസഫ് , അബ്ബാസ് എം , ജോസ് വർക്കി, മാത്യു സെബാസ്റ്റ്യൻ , ജോൺ നാമല , പ്രിൻസ് ദേവസ്യ, ജിജി വെള്ളാവൂർ തുടങ്ങിയവർ സംസാരിച്ചു.


