
കോഴിക്കോട്: റമദാൻ മാസത്തെ വരവേൽക്കാനൊരുങ്ങി മുസ്‌ലിംകൾ. ഇന്ന് മാസപ്പിറവി കണ്ടാൽ നാളെ റമദാൻ ഒന്നായിരിക്കും. പള്ളികളിലും വീടുകളിലും ഒരുക്കങ്ങൾ പൂർത്തിയായി. ഇന്ന് മാസപ്പിറവി നിരീക്ഷിക്കാൻ വിവിധ ഖാദിമാർ നിർദേശം നൽകിയിട്ടുണ്ട്. ഇന്ന് ശഅബാൻ 29, വൈകിട്ട് മാസപ്പിറവി ദൃശ്യമായാൽ നാളെ റമദാൻ വ്രതം ആരംഭിക്കും. ഇല്ലെങ്കിൽ ശഅബാൻ 30 പൂർത്തിയാക്കി വ്യാഴാഴ്‌ച റമദാൻ ആരംഭിക്കും.
പുണ്യങ്ങളുടെ പൂക്കാലമായ റമദാനെ വരവേൽക്കാൻ ലോകമെമ്പാടുമുള്ള വിശ്വാസികൾ മാസങ്ങൾക്ക് മുമ്പേ ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. കേരളത്തിലെ പള്ളികളിലും വീടുകളിലും ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഇത് അഴിച്ചു പണിയുടെ മാസമാണ്. അടുത്ത ഒരു വർഷത്തേക്കുള്ള ആത്മീയ ഊർജം സംഭരിക്കാനുള്ള കാലം. ആത്മസംസ്കരണത്തിന്റെ ദിന രാത്രങ്ങളിലേക്ക് കടക്കുകയാണ് ഇസ്ലാം മത വിശ്വാസികൾ. പുലർച്ചെ മുതൽ സൂര്യാസ്തമയം വരെ അന്നപാനീയങ്ങൾ വെടിഞ്ഞും ഖുർആൻ പാരയണം ചെയ്‌തും പോരായ്മകളും പാകപ്പിഴകളും ദൈവത്തോട് ഏറ്റുപറഞ്ഞും റമദാൻ മതവിശ്വാസികൾക്ക് അല്ലാഹുവിലേക്കും ആത്മ വിശുദ്ധിയിലേക്കുമുള്ള ആത്മ സമർപ്പണ യാത്രയാണ്.



