LOCAL NEWS

വ്രതശുദ്ധിയുടെ പുണ്യവുമായി ഇന്ന് ചെറിയ പെരുന്നാൾ

തിരുവമ്പാടി: വ്രതശുദ്ധിയുടെ പുണ്യവുമായി ഇന്ന് ചെറിയപെരുന്നാള്‍. റംസാന്‍ 29 പൂര്‍ത്തിയാക്കിയാണ് വിശ്വാസികള്‍ ഈദുള്‍ ഫിത്തര്‍ ആഘോഷിക്കുന്നത്. പള്ളികളിലും ഈദ്ഗാഹുകളിലും നടന്ന പെരുന്നാള്‍ നമസ്കാരങ്ങളില്‍ ആയിരങ്ങള്‍ പങ്കുചേർന്നു. സ്നേഹത്തിന്‍റെ കൂടിച്ചേരലുകളുടേയും ആഘോഷം കൂടിയാണ് ചെറിയ പെരുന്നാള്‍. നന്‍മകളാല്‍ സ്ഫുടം ചെയ്ത ആത്മീയ ഊര്‍ജ്ജവുമായിട്ടാണ് വിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. ക്ഷമ, സഹനം, കാരുണ്യം, തുടങ്ങിയ മൂല്യങ്ങളുടെ കൂടിച്ചേരല്‍ കൂടിയായ വ്രതാനുഷ്ടാന ദിനങ്ങള്‍ പിന്നിട്ടാണ് വിശ്വാസികള്‍ ചെറിയ പെരുന്നാളിന്‍റെ ആഘോഷങ്ങളിലേക്ക് കടക്കുന്നത്. ഇല്ലാത്തവന്‍റെ വിശപ്പറിയുന്നത് മാത്രമല്ല, വാക്കിലും പ്രവൃത്തിയിലും തെറ്റുകള്‍ വരാതിരിക്കാനുള്ള ജാഗ്രത കൂടിയായിയരുന്നു കഴിഞ്ഞുപോയ 29 ദിനരാത്രങ്ങള്‍.

സക്കാത്ത് നല്‍കി സമ്പത്ത് വിപുലീകരിച്ചു. ഇഫ്താര്‍ സംഗമത്തിലൂടെ സൗഹൃദം ഊട്ടിയുറപ്പിച്ചു. കൈകളില്‍ മൈലാഞ്ചിച്ചോപ്പണിഞ്ഞും പുതു വസ്ത്രങ്ങള്‍ അണിഞ്ഞും സുഹൃത്തുക്കളെയും ബന്ധുക്കളെയും സന്ദര്‍ശിച്ചും ഇന്നത്തെ ദിവസം വിശ്വാസികള്‍ സമ്പന്നമാക്കും. ഇന്നലെ ശവ്വാലമ്പിളി മാനത്ത് തെളിഞ്ഞതോടെ വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ഒരുക്കം തുടങ്ങിയിരുന്നു. പള്ളികളിലും ഈദ്ഗാഹുകളിലും നടക്കുന്ന പെരുന്നാള്‍ നമസ്കാരങ്ങളില്‍ ആയിരങ്ങള്‍ പങ്കുചേരും. നമസ്കാരത്തിന് പണ്ഡിതന്‍മാരും ഇമാമുമാരും നേതൃത്വം നല്‍കും. ഇതിനുശേഷം പെരുന്നാള്‍ പ്രഭാഷണം നടക്കും. ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കുള്ള പ്രാര്‍ത്ഥനകളും ഐകൃദാര്‍ഡ്യവും കൂടിയാണ് ചെറിയ പെരുന്നാള്‍. പശ്ചിമേഷ്യയിലെ യുദ്ധാന്തരീക്ഷവും അരക്ഷിതാവസ്ഥയും എത്രയും വേഗം അവസാനിപ്പിച്ച് എല്ലാവര്‍ക്കും ക്ഷേമവും സമാധാനവും സാധ്യമാക്കണമെന്ന് കാന്തപുരം എപി.അബൂബക്കര്‍ മു്സല്യാര്‍ ചെറിയപെരുന്നാള്‍ സന്ദേശത്തിൽ പറഞ്ഞു.

പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ യുദ്ധം അവസാനിപ്പിക്കുന്നതിന് വേണ്ടി പ്രാർഥിക്കാൻ വിശ്വാസികൾ തയാറാകണമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പാളയം ഇമാം വി പി ഷുഐബ് മൗലവി എന്നിവർ പെരുന്നാൾ സന്ദേശത്തിൽ ആഹ്വാനം ചെയ്തു. മുഖ്യമന്ത്രിയുൾപ്പെടെ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ ഈദ് സന്ദേശം പങ്കുവച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com