മുക്കം നഗരസഭയില്‍ കാട്ടുപന്നി ശല്യത്തിനെതിരെ ജനകീയ പ്രതിരോധം.മുക്കം നഗരസഭ യുടെ നേതൃത്വത്തിൽ പന്നിവേട്ടയ്ക്ക് ഒരുങ്ങി നാട്ടുകാര്‍.

മുക്കം: നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന കാട്ടുപന്നി ശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി വിവിധ വാര്‍ഡുകളില്‍ ജനകീയ കമ്മറ്റികള്‍ രൂപീകരിച്ചു. ജനങ്ങളുടെ ജീവനും സ്വത്തിനും കൃഷിക്കും വന്‍ ഭീഷണിയുയര്‍ത്തുന്ന പന്നിശല്യം പ്രതിരോധിക്കാന്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോകാന്‍ കമ്മറ്റി യോഗങ്ങളില്‍ തീരുമാനമായി.
കാട്ടുപന്നികള്‍ താവളമാക്കുന്ന തരത്തില്‍ കാടുപിടിച്ചു കിടക്കുന്ന സ്വകാര്യ വ്യക്തികളുടെയും അല്ലാത്തതുമായ എല്ലാ പറമ്പുകളും അടിയന്തരമായി വെട്ടിത്തെളിക്കാന്‍ യോഗം തീരുമാനിച്ചു. നിലവിലുള്ള നിയമപരമായ അനുമതിയോടെ, കാലാവസ്ഥ അനുകൂലമാകുന്ന മുറയ്ക്ക് ജനകീയ പങ്കാളിത്തത്തോടെ കാട്ടുപന്നികളെ വേട്ടയാടി ഇല്ലാതാക്കാനും യോഗങ്ങളില്‍ ധാരണയായിട്ടുണ്ട്.നഗരസഭയിലെ തോട്ടത്തിന്‍കടവ്, തൂങ്ങാംപുറം പ്രദേശങ്ങളില്‍ നടന്ന ജനകീയ കമ്മറ്റി രൂപീകരണയോഗങ്ങളില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ അഡ്വ.കെ.പി ചാന്ദ്നി, ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ സി.എ പ്രദീപ് കുമാര്‍, സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍മാരായ അബ്ദുള്‍ അസീസ് വാര്‍പ്പില്‍, റാഷിദ് കുന്നത്ത്, നഗരസഭാ കൗണ്‍സിലര്‍മാര്‍, കൃഷി ഓഫീസര്‍ ഷബീര്‍ അഹമ്മദ്,വിവിധ രാഷ്ട്രീയ-സാമൂഹിക സംഘടനാ നേതാക്കള്‍, കര്‍ഷകര്‍,എമ്പാനൽ ഷൂട്ടർമാർ പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.



