
മുക്കം: മുക്കത്ത് വീണ്ടും വൻ ലഹരി വേട്ട.മാരക ലഹരി മരുന്നായ 20 ഗ്രാം കൊക്കെയ്നുമായി യുവാവിനെ കോഴിക്കോട് റൂറൽ എസ്.പി. മെറിൻ ജോസഫ് ഐ.പി. എസ് ൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. മലപ്പുറം എടവണ്ണ , അയിന്തൂർ സ്വദേശി അൻഫാസ് (27) ആണ് ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെ മുക്കം ടൗണിൽ പിസി ജംഗ്ഷന് സമീപം വെച്ച് റൂറൽ ഡാൻസാഫ് സംഘത്തിൻ്റെയും മുക്കം പോലീസിൻ്റെയും പിടിയിലായത്. ഇയാൾ ലഹരി വിൽപ്പനയ്ക്കായി എത്തിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പിടിയിലാവുന്നത്. കൊക്കൈൻ കർണാടകയിൽ നിന്നാണ് ഇയാൾ എത്തിക്കുന്നതെന്ന് പോലീസ് പറഞ്ഞു. ഗ്രാമിന് പതിനായിരം രൂപ വരെ വില വരുന്നതാണ് ഇത്.ഇപ്പൊൾ പിടികൂടിയ കൊക്കൈന് രണ്ട് ലക്ഷം രൂപയ്ക്ക് മുകളിൽ വില വരും. അത് കൊണ്ട് തന്നെ സമൂഹത്തിലെ ഉന്നത ശ്രേണിയിലുള്ളവരും ചെറുപ്പക്കാരുമാണ് ഇതിൻ്റെ ഉപയോക്താക്കളെന്നും പോലീസ് പറഞ്ഞു. അൻഫാസ് നേരത്തെ വിദേശത്ത് ജോലി ചെയ്ത ആളാണ്.
പിന്നീട് നാട്ടിൽ വന്നു ബാംഗ്ലൂരിൽ ലഹരി ഇടപാടിലേക്ക് കടക്കുകയായിരുന്നു. മലപ്പുറം , ജില്ലയിലുംകോഴിക്കോട് ജില്ലയിലും ഇയാൾ ലഹരി വിൽപ്പന നടത്തിയിരുന്നു. അത്യന്തം മാരക ലഹരി മരുന്നായതിനാൽ ഇയാളിൽ നിന്നും ലഹരി വാങ്ങിയവരെ കുറിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ഇന്നലെ ഉച്ചയോടെ ഇയാളുടെ വീട്ടിൽ മലപ്പുറം പോലീസ് നടത്തിയ പരിശോധനയിൽ ആറ് ഗ്രാമോളം കൊക്കൈനും കണ്ടെത്തിയിട്ടുണ്ട്. താമരശ്ശേരി ഡി വൈ എസ് പി കെ. എ ബോസിൻ്റെ നിർദേശപ്രകാരം താമരശേരി സബ്ബ് ഡിവിഷനിൽ ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായുള്ള പരിശോധനയിൽ ഒരു മാസം കൊണ്ട് നിരവധി റെയ്ഡുകളും ലഹരി വിൽപന സംഘങ്ങളും ഇത് വരെ പിടിയിലായിട്ടുണ്ട്. വരും ദിവസങ്ങളിൽ ലഹരി ശൃംഖലയെ തകർക്കുന്നതിനായി കർശന നടപടി സ്വീകരിക്കുമെന്ന് ഡി വൈ എസ് പി അറിയിച്ചു . മുക്കം എസ് ഐ ഒ.സതീഷ് കുമാർ, ഡാൻസാഫ് അംഗങ്ങളായ എസ്. ഐ. രാജീവ് ബാബു, എ. എസ് ഐ എൻ.എംജയരാജൻ, സീനിയർ സി.പി.ഒ മാരായ പി.പിജിനീഷ്, പി.കെഅനസ്, മുക്കം സ്റ്റേഷനിലെ സീനിയർ സി പി ഒ വി.ആർ ഷോബിൻ, സി പി ഒ കെ.മഹേഷ്, എം.സത്യരാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്



