അമൃത് – 2 പദ്ധതി തിരിച്ചടിയായി: റോഡ് പൊളിച്ചിട്ട് 8 മാസം; മുക്കത്ത് നൂറിലധികം കുടുംബങ്ങൾ യാത്രാദുരിതത്തിൽ

മുക്കം: എല്ലാ വർക്കും ശുദ്ധജലമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാരംഭിച്ച അമൃത് – 2 പദ്ധതിയുടെ ഭാഗമായി റോഡ് വെട്ടിപ്പൊളിച്ചതോടെ സുരക്ഷിതമായ യാത്ര മാർഗമില്ലാതെ നിരവധി കുടുംബങ്ങൾ.മുക്കം നഗരസഭയിലെ കുറ്റിപ്പാല – പമ്പ് ഹൗസ് – മാമ്പൊയിൽ റോഡിനെ ആശ്രയിക്കുന്ന നൂറിൽ പരം കുടുംബങ്ങളാണ് കടുത്ത യാത്ര ദുരിതമനുഭവിക്കുന്നത്. എട്ട് മാസം മുമ്പ് പൊളിച്ചിട്ട റോഡിൽ ഓരോ ദിവസം കഴിയുംതോറും അപകട സാധ്യതയും വർധിക്കുന്നു. നിലവിൽ ഇരുചക്രവാഹനങ്ങൾ അടക്കം മറിഞ്ഞ് അപകടം നിത്യ സംഭവമാണിവിടെ.പുഴയോരം റസിഡൻസ് ഭാരവാഹികൾ നിരവധി തവണ പരാതികൾ അറിയിച്ചിട്ടും വാട്ടർ അതോറിറ്റിയുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. * കൊയിലാണ്ടി – എടവണ്ണ സംസ്ഥാന പാതയുമായി ബന്ധിപ്പിക്കുന്ന റോഡായതിനാൽ മെയിൽ റോഡിൽ എന്തെങ്കിലും തരത്തിൽ ഗതാഗത തടസ്സമുണ്ടായാൽ യാത്രക്കാർ ബൈപ്പാസായി ഉപയോഗിക്കുന്ന റോഡുകൂടിയാണിത്.700 മീറ്റർ നീളത്തിൽ 4 മീറ്റർ വീതിയിലുള്ള റോഡ് പല ഭാഗത്തും മുഴുവനായും ചില സ്ഥലങ്ങളിൽ പകുതിയിലധികം ഭാഗവും വെട്ടിപ്പൊളിച്ചിട്ടിരിക്കുകയാണ്. * ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന കുട്ടികളും ജീവനക്കാരും താമസിക്കുന്ന ഫ്ലാറ്റുകൾ ഉൾപ്പെടെ ഈ ഭാഗത്തുണ്ട്. സത്രീകൾ ഉൾപ്പെടെ നിരവധി പേർ പ്രഭാതസവാരിക്കാരായി ഉണ്ടായിരുന്നങ്കിലും റോഡിലെ അപകടാവസ്ഥ മൂലം അതും നിർത്തിവെച്ചിരിക്കുകയാണ്. എത്രയും പെട്ടന്ന് പ്രശ്ന പരിഹാരമായില്ലങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ.എം എൽ എ യും നഗരസഭാധിക്കരും പ്രശ്നത്തിൽ ഇടപെടണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു



