KERALA NEWSNews

തൃശൂര്‍ നഗരത്തില്‍ ഇന്ന് പുലിയിറക്കം; അഞ്ച് സംഘങ്ങളായി ഇറങ്ങുന്നത് ഇരുനൂറ്റിയമ്പതിലേറെ പുലികള്‍

തൃശൂര്‍ നഗരത്തില്‍ ഇന്ന് പുലിയിറക്കം. അഞ്ച് സംഘങ്ങളാണ് ഇക്കുറി പുലിക്കളിയുടെ ഭാഗമാകുന്നത്. ഇരുനൂറ്റിയമ്പതിലേറെ പുലികള്‍ ഇന്ന് സ്വരാജ് റൗണ്ട് കീഴടക്കാനെത്തും. കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷവും പുലിക്കളി നടന്നിരുന്നില്ല. ഇക്കുറി കൂടുതല്‍ ആളുകള്‍ എത്തുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ വന്‍ പൊലീസ് സന്നാഹത്തെയാണ് വിന്യസിക്കുന്നത് .

പുലിച്ചുവടുകള്‍ക്കിന് ഒരു കൈയിലെ വിരലുകള്‍ക്കൊണ്ടെണ്ണാവുന്ന അകലം മാത്രം. പുലിമടകളില്‍ ചായക്കൂട്ട് മേനിയിലേക്ക് പകര്‍ത്തല്‍ പുലരും മുമ്പേ തുടങ്ങി. കാനാട്ടുകര, അയ്യന്തോള്‍, പൂങ്കുന്നം, വിയ്യൂര്‍, ശക്തന്‍ ദേശങ്ങളാണ് ഇക്കുറി പുലിക്കളിയുടെ ഭാഗമാകുന്നത്. ഉച്ചയോടെ തട്ടകം വിട്ടിറങ്ങുന്ന
ഇരുനൂറ്റിയമ്പതോളം പുലികള്‍ നാല് മണി മുതല്‍ സ്വരാജ് റൌണ്ടിലേക്ക് പ്രവേശിച്ച് തുടങ്ങും.

നിശ്ചലദൃശ്യങ്ങള്‍ പുലികളി സംഘങ്ങള്‍ക്ക് അകമ്പടിയാകും. മികച്ച സംഘത്തിന് കോര്‍പ്പറേഷന്‍ ട്രോഫികള്‍ സമ്മാനിക്കും. ഈ വര്‍ഷം പ്രാതിനിധ്യം കുറഞ്ഞിട്ടുണ്ടെങ്കിലും അടുത്ത തവണ പുലികളിസംഘങ്ങളുടെ എണ്ണം കൂട്ടുന്നവിധത്തിലുള്ള മാസ്റ്റര്‍ പ്ലാന്‍ രൂപീകരിക്കുമെന്ന് മന്ത്രി കെ.രാജന്‍ പറഞ്ഞു.

പുലിക്കളിയോടനുബന്ധിച്ച് നഗരം പൊലീസിന്റെ സുരക്ഷാവലയത്തിലാണ്. 500ലേറെ പൊലീസുകാരെയാണ് വിന്യസിച്ചിട്ടുള്ളത്. ഉച്ച മുതല്‍ സ്വരാജ് റൗണ്ടിലേക്ക് വാഹനങ്ങള്‍ പ്രവേശിപ്പിക്കില്ല. ഔട്ടര്‍ റിംഗ് റോഡിലൂടെയാകും ഗതാഗത ക്രമീകരണം.

സുരക്ഷിതമായി പുലിക്കളി കാണാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. എലിസബത്ത് രാജ്ഞിയുടെ മരണവുമായി ബന്ധപ്പെട്ട് ദേശവ്യാപകമായ ദുഃഖാചരണത്തിന്റെ ഭാഗമായി സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടികള്‍ പുലിക്കളിടോനുബന്ധിച്ചുണ്ടാകില്ല.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com