
മാവൂർ : അറ്റകുറ്റപ്പണികൾക്കു ശേഷം ആറ് മാസത്തിനുള്ളിൽ പൊട്ടിപ്പൊളിഞ്ഞ ജില്ലയിലെ 5 റോഡുകളിൽ വിജിലൻസ് വിഭാഗത്തിന്റെ പരിശോധന. കൂളിമാട് കളൻതോട് റോഡ്, ആർഇസി മുത്തേരി റോഡ്, ചങ്ങരോത്ത് മറിയം കണ്ടി റോഡ്, തേക്കുംകുറ്റി റോഡ്, വേങ്ങേരിമഠം – പാലക്കാടി– ഏരിമല – കൂളിമാട് റോഡ് എന്നിവിടങ്ങളിലാണ് വിജിലൻസ് ഡിവൈഎസ്പിമാരായ ഇ.സുനിൽകുമാർ, കെ.ഷാജി വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. 30 ലക്ഷം മുടക്കി 6മാസം മുൻപാണ് കൂളിമാട് കളൻതോട് റോഡ് അറ്റകുറ്റപ്പണി നടത്തിയത്. പ്രവൃത്തി പൂർത്തിയാക്കി ഒരുമാസം കഴിയുന്നതിനു മുൻപേ റോഡ് മിക്കയിടങ്ങളിലും പൊട്ടിപ്പൊളിഞ്ഞു.
റോഡിലെ ഗതാഗതം ദുസ്സഹമായതിനാൽ ഇക്കാര്യം ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് പ്രവർത്തകർ നൽകിയ പരാതിയിൽ കഴിഞ്ഞദിവസം വിജിലൻസ് ഉദ്യോഗസ്ഥർ പ്രാഥമിക പരിശോധന നടത്തിയിരുന്നു. ഒരാഴ്ചയ്ക്കകം രണ്ടാം തവണയാണ് കൂളിമാട് കളൻതോട് റോഡിൽ വിജിലൻസ് വിഭാഗം പരിശോധന നടത്തുന്നത്. വിജിലൻസ് വിഭാഗം ഇൻസ്പെക്ടർമാരായ കെ.ശിവപ്രസാദ്, പി.രാജേഷ്, ജി.ജയൻ എന്നിവരും അന്വേഷണ ഉദ്യോഗസ്ഥർക്കൊപ്പം ഉണ്ടായിരുന്നു



