
മുക്കം : എൻ.ഐ.ടി.യിലെ മുൻവിദ്യാർഥി പഞ്ചാബിലെ ലൗലി പ്രൊഫഷണൽ സർവകലാശാല ഹോസ്റ്റലിൽ ആത്മഹത്യചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ. ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ എൻ.ഐ.ടി.യിലേക്ക് പ്രതിഷേധമാർച്ച് നടത്തി.
നൂറുകണക്കിന് വിദ്യാർഥികൾ പങ്കെടുത്ത മാർച്ച് കവാടത്തിനു മുന്നിൽവെച്ച് പോലീസ് തടഞ്ഞു. വിദ്യാർഥികൾ ബാരിക്കേഡുകൾ തള്ളിമാറ്റി ഉള്ളിലേക്ക് കടക്കാൻ ശ്രമിച്ചതോടെ പോലീസും വിദ്യാർഥികളും തമ്മിൽ നേരിയ ഉന്തുംതള്ളുമുണ്ടായി.
നൂറോളം പോലീസുകാർ കാമ്പസിൽ നിലയുറപ്പിച്ചിരുന്നു. നേതാക്കൾ ഇടപെട്ടാണ് വലിയ സംഘർഷമൊഴിവാക്കിയത്. ചേർത്തല സ്വദേശിയായ അജിനാണ് ബുധനാഴ്ച രാവിലെ ആത്മഹത്യചെയ്തത്. തന്റെ മരണത്തിന് കാരണം എൻ.ഐ.ടി. ഡയറക്ടറായ പ്രസാദ് കൃഷ്ണയാണെന്ന് വിദ്യാർഥി ആത്മഹത്യക്കുറിപ്പിൽ പറഞ്ഞിരുന്നു. എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ മാർച്ച് ഉദ്ഘാടനംചെയ്തു.



