
തിരുവമ്പാടി : കൂടരഞ്ഞി പഞ്ചായത്തിൽ സർക്കാറിന്റെ ‘നീറുറവ്’ സമഗ്ര നീർത്തടപദ്ധതി തുടങ്ങുന്നു. ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയുടെ ഭാഗമായാണ് സമഗ്ര നീർത്തട വികസനവും മണ്ണ്, ജലസംരക്ഷണപ്രവർത്തനങ്ങളിലൂടെ പരിസ്ഥിതി പുനഃസ്ഥാപനവും നീർച്ചാലുകളുടെയും അവ ഉൾപ്പെടുന്ന നീർത്തടത്തിന്റെയും സമഗ്രവികസനവും ലക്ഷ്യമിടുന്ന പദ്ധതി നടപ്പാക്കുന്നത്.
സർവേനടപടികൾ തുടങ്ങിക്കഴിഞ്ഞതായി ഗ്രാമപ്പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ജോസ് തോമസ് മാവറ പറഞ്ഞു.പഞ്ചായത്തിലെ കൂട്ടക്കര നീർത്തടപ്രദേശത്താണ് പദ്ധതിയുടെ ആദ്യഘട്ടം നടപ്പാക്കുന്നത്. തടയണകൾ, കിണർ റീച്ചാർജ്, ഫലവൃക്ഷ കൃഷിയിടങ്ങൾ, പുരയിടങ്ങളിൽ മഴക്കുഴിനിർമാണം, മാലിന്യസംസ്‌കരണം, ജലസ്രോതസ്സുകൾ പുനരുജ്‌ജീവിപ്പിക്കൽ, വ്യക്തിഗത ആസ്തിവികസനത്തിനായി തൊഴുത്തുകൾ, ആട്ടിൻകൂടുകൾ, കോഴിക്കൂടുകൾ തുടങ്ങിയവ ഇതിന്റെ ഭാഗമായി ഒരുക്കും.
പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളെ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുക. ജനകീയപങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതി കാർഷികരംഗത്ത് പുത്തനുണർവേകും. സർക്കാരിന്റെ വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് നീരുറവ് പദ്ധതി നടപ്പാക്കുക.
നീർത്തടത്തിലെ ചെറിയ നീർച്ചാൽ ശൃംഖലകൾ കണ്ടെത്തി ഓരോ നീർച്ചാലുകളിലും അവയുടെ വൃഷ്ടിപ്രദേശങ്ങളിലും അനുയോജ്യമായ പരിപാലനപ്രവൃത്തികൾ നടത്തും. തൊഴിലവസരങ്ങളുണ്ടാകുമെന്നത് തൊഴിലുറപ്പ് തൊഴിലാളികൾക്ക് പ്രയോജനപ്പെടും



