
കോടഞ്ചേരി : മുറമ്പാത്തി കിഴക്കേതിൽ ഹഫ്സത്ത് ഭർതൃവീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടത് സംബന്ധിച്ച് ആക്ഷൻ കമ്മറ്റി രൂപീകരിച്ചു. 2 വർഷത്തോളം മുൻപ് വിവാഹിതയായ യുവതി 2022 ജൂൺ 20 ന് ഭർതൃവീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെടുകയും ഇതേ തുടർന്ന് തിരുവമ്പാടി പോലിസ് കേസ് അന്വേഷിക്കുകയും ചെയ്യുന്നു.
കേരള മുഖ്യമന്ത്രി, ഡി ജി സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ, ജില്ലാ കലക്ടർ, റൂറൽ എസ് പി എന്നവർക്ക് ഉൾപ്പെടെ പരാതികൾ അയച്ചിട്ടും വിവാഹം നടന്ന് 7 വർഷത്തിനുള്ളിൽ വധു ഭർതൃവീട്ടിൽ മരണപ്പെട്ടാൽ ഐ പി സി 498 പ്രാകാരമുൾപ്പെടയുള്ള വകുപ്പുകൾ ഉൾപ്പെടുത്തി നടപടികൾ എടുക്കാമായിരുന്നിട്ടും പോലിസ് യാതൊരുവിധ നടപടികളും സ്വീകരിച്ചിട്ടില്ലയെന്നും.
മരണപ്പെട്ട യുവതിയുടെ 1 വയസ്സ് പ്രായമായ കുട്ടി ഇപ്പോൾ യുവതിയുടെ പിതാവിന്റെ സംരക്ഷണയിലാണ്. കുട്ടിയെ വിട്ടുകൊടുക്കുന്നതിലെക്കായി പോലീസ് മരണപ്പെട്ട യുവതിയുടെ പിതാവിനെ സമ്മർദ്ദത്തിലാക്കികൊണ്ടിരിക്കുന്നു, .
ഭർതൃവീട്ടിൽ യുവതിക്ക് നിരന്തര പീഡനം സഹിക്കേണ്ടതായി വന്നിട്ടുണ്ട് എന്ന് യുവതിയുടെ വീട്ടുകാരും, ബന്ധുക്കളും സ്റ്റേറ്റ്മെന്റ് കൊടുത്തിട്ടും ഇതുമായി ബന്ധപ്പെട്ട തെളിവുകൾ ഒന്നും തന്നെ ലഭ്യമല്ല എന്നാണ് പോലിസ് ഭാഷ്യം. കേസ് ഒത്തു തീർപ്പാക്കുന്നതിനായി മരണപ്പെട്ട യുവതിയുടെ പിതാവിൽ പോലീസ് സമ്മർദ്ദം ചെലുത്തുന്നത് ദുരൂഹത വർദ്ധിപ്പിക്കുന്നു എന്ന് ആക്ഷൻ കമ്മിറ്റി ആരോപിച്ചു.
ഈ ദുരൂഹ മരണത്തിൽ മുറമ്പാത്തിയിലെ എല്ലാ രാഷ്ട്രീയ കക്ഷികളുടേയും, മത സാംസ്കാരിക സംഘടനകളുടേയും ആഭിമുഖ്യത്തിൽ യോഗം ചേരുകയും ആക്ഷൻ കമ്മറ്റി രൂപീകരിക്കുകയും ചെയ്തു. രക്ഷാധികാരികളായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കളത്തൂർ, കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്, തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട്, ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോബി ജോസഫ് എന്നിവരെയും, കമ്മറ്റി ചെയർമാനായി വാർഡ് മെമ്പർ ഷാജി മുട്ടത്തിനേയും കൺവീനറായി കെ എം പൗലോസിനേയും യോഗം തിരഞ്ഞെടുത്തു.
അഫ്സത്തിന്റെ കുട്ടിയെ വിട്ടുകിട്ടുന്നതിലേക്കായി കുടുംബ കോടതി മുഖേന ഭർതൃവീട്ടുകാർ അയച്ച വക്കീൽ നോട്ടീസിൽ യുവതിയുടെ അയൽ വാസികളേയും നാട്ടുകാരേയും ക്രിമിനലുകളായും, മദ്യപാനികളായും ചിത്രീകരിച്ചതിനെ യോഗം നിശിതമായി വിമർശിക്കുകയും അതിശക്തമായി അപലപിക്കുകയും ചെയ്തു.
ഈ ദുരൂഹ മരണത്തിൽ കർശന നടപടികൾ സ്വീകരിക്കാൻ പോലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെയുള്ള അതിശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു എന്ന് ആക്ഷൻ കമ്മിറ്റി അറിയിച്ചു.



