വാഹനം ഓടിക്കുമ്പോൾ ഉറങ്ങിപ്പോയാൽ കുലുക്കിയെഴുന്നേൽപിക്കുന്ന ഹെൽമറ്റുമായി എൻജി. വിദ്യാർഥികൾ

കോഴിക്കോട് ∙ ഇരുചക്രവാഹനം ഓടിക്കുമ്പോൾ ഉറങ്ങിപ്പോയാൽ കുലുക്കിയെഴുന്നേൽപിക്കുന്ന ഹെൽമറ്റ് വികസിപ്പിച്ചിരിക്കുകയാണു കുറ്റിക്കാട്ടൂർ എഡബ്ല്യുഎച്ച് എൻജിനീയറിങ് കോളജ് വിദ്യാർഥികൾ. ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ ബിടെക് വിദ്യാർഥികൾ പ്രോജക്ടിന്റെ ഭാഗമായി രൂപകൽപന ചെയ്ത ആന്റി സ്ലീപ് ഹെൽമറ്റാണ് ഇരുചക്രവാഹന യാത്രികരുടെ ഉറക്കം കെടുത്താനെത്തുന്നത്.
പി.പി.ആദർശ്, എ.എം.ഷഹിൽ, ടി.പി.റിനോഷ, ടി.വി.ജിജു, പി.വി.യദുപ്രിയ എന്നീ വിദ്യാർഥികളാണ് ആറാം സെമസ്റ്റർ പഠനകാലത്ത് അസിസ്റ്റന്റ് പ്രഫസർ മനു പ്രസാദിന്റെ മേൽനോട്ടത്തിൽ പ്രോജക്ട് തയാറാക്കിയത്. ഹെൽമറ്റിനുള്ളിൽ നാനോ മൈക്രോ കൺട്രോൾ ബോർഡ്, ഐ ബ്ലിങ്കിങ് സെൻസർ എന്നിവ സ്ഥാപിച്ചാണ് ഉറക്കം കെടുത്തുക. ഈ ഹെൽമറ്റ് വച്ച് ഇരുചക്ര വാഹനം ഓടിക്കുന്നയാൾ ഒന്നോ രണ്ടോ സെക്കൻഡ് കണ്ണടച്ചാൽ അപ്പോൾ തന്നെ സെൻസർ അതു മനസ്സിലാക്കി നാനോ മൈക്രോ കൺട്രോൾ ബോർഡിലേക്കു സിഗ്നൽ അയയ്ക്കും.
ഉടൻ ബസർ ശബ്ദവും വിറയലും ഉണ്ടാകും. ഉറക്കത്തിലേക്കു വഴുതിപ്പോയ യാത്രക്കാരൻ അതോടെ ഞെട്ടി ഉണരും. വലിയ അപകടം ഒഴിവാകുകയും ചെയ്യും.തിരുവനന്തപുരത്തു നടന്ന യുവ ബൂട്ട് ക്യാംപിൽ ഈ ഹെൽമറ്റ് പ്രദർശിപ്പിച്ചിരുന്നു. ഹെൽമറ്റ് ഇനിയും പരിഷ്കരിക്കേണ്ടതുണ്ട്. അതിനുള്ള ശ്രമത്തിലാണെന്നു വിദ്യാർഥികൾ പറഞ്ഞു



