
കോഴിക്കോട്∙ പൊതുവിതരണ വകുപ്പിന്റെ ‘ഓപ്പറേഷൻ യെലോ’ പരിശോധനയിൽ 42 റേഷൻ കാർഡുകൾ പിടിച്ചെടുത്തു. കോഴിക്കോട് താലൂക്കിലെ നരിക്കുനി, മടവൂർ പഞ്ചായത്തുകളിലെയും കുറ്റ്യാടിയിലെയും വീടുകളിൽ നടത്തിയ പരിശോധനയിലാണ് അനധികൃതമായി കൈവശം വച്ച 3 എഎവൈ കാർഡുകൾ, 25 മുൻഗണനാ കാർഡുകൾ, അഞ്ച് സ്റ്റേറ്റ് സബ്സിഡി കാർഡുകൾ എന്നിവ പിടിച്ചെടുത്തത്. കാർഡുടമകൾക്ക് അനർഹമായി കൈപ്പറ്റിയ റേഷൻ സാധനങ്ങളുടെ വില അടയ്ക്കുവാൻ നോട്ടിസ് നൽകി.വരും ദിവസങ്ങളിലും താലൂക്കിലുടനീളം ശക്തമായ പരിശോധന തുടരുമെന്നു താലൂക്ക് സപ്ലൈ ഓഫിസർ എം.സാബു പറഞ്ഞു. അനർഹമായി മുൻഗണന കാർഡുകൾ കൈവശം വച്ചിരിക്കുന്നവരുടെ വിവരങ്ങൾ പൊതുജനങ്ങൾക്ക് 9188527301 നമ്പറിലോ 1967 ടോൾ ഫ്രീ നമ്പറിലോ വിളിച്ച് അറിയിക്കാം. പരിശോധനയിൽ അസി. താലൂക്ക് സപ്ലൈ ഓഫിസർ പി.ഇ. സീന,റേഷനിങ് ഇൻസ്പെക്ടർമാരായ സി.കെ. ഷെദീഷ്, വി.ജി. നിഷ, ജീവനക്കാരായ പി.സി. മഞ്ജുള, മനുപ്രകാശ്, കെ. മൊയ്തീൻകോയ എന്നിവരും പങ്കെടുത്തു.



