
താമരശ്ശേരി: കടയടച്ച് രാത്രി വൈകി ബൈക്കിൽ വീട്ടിലേക്കു പോകുന്നതിനിടെയാണു തന്നെ തട്ടിക്കൊണ്ടുപോയതെന്നു താമരശേരിയിൽ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയ വ്യാപാരി മുഹമ്മദ് അഷ്റഫ്. അജ്ഞാത കേന്ദ്രത്തിലെത്തിച്ച് അതിക്രൂരമായി മർദിച്ചു. ആറു പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. അലി ഉബൈർ എന്നയാളെ മാത്രമാണ് കണ്ടാൽ അറിയാവുന്നത്. ഇയാളുടെ നേതൃത്വത്തിലുള്ള സംഘമാണ് തന്നെ തട്ടിക്കൊണ്ടുപോയതെന്നും വ്യാപാരി പറയുന്നു. വീട്ടിലേക്കു പോകുന്നവഴി ഒരു വാനും കാറും ബൈക്കിനു മുൻപിൽ വന്ന് കൊണ്ടുവന്നു നിർത്തുകയായിരുന്നു. പിടിച്ചുവലിച്ചാണ് അവർ വാഹനത്തിൽ കയറ്റിയത്. യാത്രയ്ക്കിടെ വാഹനങ്ങൾ മാറി

ഹെൽമറ്റ് ധരിപ്പിച്ചതിനു ശേഷമാണ് അജ്ഞാത കേന്ദ്രത്തിൽ എത്തിച്ചത്. എനിക്ക് ഇവരുമായി പണത്തിന്റെ ഇടപാടുകളില്ല. എന്നാൽ പണം തരണമെന്നാണു ഇവർ പറഞ്ഞതെന്നും വ്യാപാരി പറഞ്ഞു. പണവും എടിഎം കാര്‍ഡും സംഘം കവര്‍ന്നുവെന്നും അഷ്റഫ് പറഞ്ഞു. വസ്ത്രങ്ങൾ അഴിച്ചുമാറ്റിയതിനു ശേഷമാണ് കണ്ണ് കെട്ടിയത്. പകുതി വഴിയിൽ വച്ച് സംഘം തന്നെ ഇറക്കിവിടുകയായിരുന്നു. കൊല്ലത്തുനിന്നു ബസിലാണ് കോഴിക്കോട്ടെത്തിയത്. തട്ടിക്കൊണ്ടു പോകുന്നതിനിടെ മൊബൈൽ ഫോൺ നഷ്ടമായതിനാൽ ആരെയും ബന്ധപ്പെടാൻ സാധിച്ചില്ലെന്നും അഷ്റഫ് പറയുന്നു. അന്വേഷണം ഊര്‍ജിതമെന്നും മുഴുവന്‍ പ്രതികളെയും പിടികൂടുമെന്നും താമരശേരി പൊലീസ് അറിയിച്ചു. തട്ടിക്കൊണ്ടുപോകൽ ആസൂത്രണം ചെയ്ത മലപ്പുറം സ്വദേശി മുഹമ്മദ് ജൗഹറിനെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്‌തിരുന്നു. മുക്കം കൊടിയത്തൂർ സ്വദേശികളായ മുഹമ്മദ് നാസ് ,ഹബീബ് റഹ്മാൻ എന്നിവരും താമരശേരി പൊലീസിന്റെ പിടിയിലായി. ഇവരുടെ സഹോദരനും കരിപ്പൂർ സ്വർണക്കടത്ത് കേസ് പ്രതിയുമായ അലി ഉബൈറും അഷ്റഫിന്‍റെ ഭാര്യ സഹോദരനും തമ്മിലുള്ള പണമിടപാട് തർക്കത്തെ തുടർന്നാണ് തട്ടിക്കൊണ്ടുപോകൽ എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്



