
കുന്ദമംഗലം: കാരന്തൂരില്‍ ഫുട്ബാള്‍ ആരാധകരായ വിദ്യാര്‍ഥികളുടെ അപകടകരമായ രീതിയിലുള്ള അഭ്യാസ പ്രകടനം. മര്‍കസ് ആർട്‌സ് ആൻഡ് സയൻസ് കോളജ് വിദ്യാര്‍ഥികളാണ് ബുധനാഴ്ച വൈകീട്ട് മൂന്നോടെ ഗ്രൗണ്ടില്‍ ഒരുമണിക്കൂറോളം ഭയാനക അന്തരീക്ഷം സൃഷ്ടിച്ചത്.
കാറുകളിലും ബൈക്കുകളിലുമായി എത്തിയ ഇവര്‍ മൈതാനത്തും പരിസരപ്രദേശങ്ങളിലും വാഹനങ്ങള്‍ അപകടകരമായ രീതിയില്‍ ഓടിക്കുകയും വട്ടംകറക്കുകയും ചെയ്തു.മൈതാനത്ത് വാഹനങ്ങളുടെ ഡോറുകൾ തുറന്നിട്ടാണ് പ്രകടനങ്ങൾ. തുടര്‍ന്ന് വിവിധ രാജ്യങ്ങളുടെ പതാകകളുമായി കാറിന്റെ മുന്നിലും പിന്നിലും വാതിലിലും കയറിനിന്ന് അഭ്യാസപ്രകടനം നടത്തി. ആളുകൾ മോട്ടോര്‍ വാഹന വകുപ്പിനെ വിവരം അറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ സി.സി ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ ഒമ്പത് കാറുകളും 10 ബൈക്കുകളും തിരിച്ചറിഞ്ഞു.ഇതിന്റെ ഉടമസ്ഥരോട് വാഹനത്തിന്റ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മറ്റു വാഹനങ്ങൾ ആരുടേതെന്ന് കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. വാഹനം ഓടിച്ചവരുടെ ലൈസന്‍സും വാഹനങ്ങളുടെ രജിസ്ട്രേഷനും സസ്പെന്‍ഡ് ചെയ്യുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു



