LOCAL NEWSNews

എല്ലാ മണ്ഡലങ്ങളിലും ഐസൊലേഷന്‍ വാര്‍ഡുകളുടെ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കും: മുഖ്യമന്ത്രി

ഐസൊലേഷന്‍ വാര്‍ഡുകളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചു

പകര്‍ച്ചവ്യാധികളെ തടയുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിക്കാന്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ക്ക് സാധിക്കുമെന്നും എല്ലാ മണ്ഡലങ്ങളിലും ഐസൊലേഷന്‍ വാര്‍ഡുകളുടെ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ ആരംഭിച്ച ഐസോലേഷന്‍ വാര്‍ഡ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പുതിയറ എസ്.കെ പൊറ്റക്കാട് ഹാളില്‍ നടന്ന ചടങ്ങില്‍ സംസ്ഥാനത്തെ 10 ഐസോലേഷന്‍ വാര്‍ഡുകളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. 

അപ്രതീക്ഷിതമായി വരുന്ന പകര്‍ച്ചവ്യാധികളെ കരുതലോടെ നേരിടുക, വ്യാപനമില്ലാതെ ചികിത്സിക്കുക എന്നതാണ് ഐസൊലേഷന്‍ വാര്‍ഡുകളുടെ ലക്ഷ്യം. സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തും ഐസൊലേഷന്‍ വാര്‍ഡ് വേണമെന്ന ചിന്തയില്‍ നിന്നാണ് നിയോജക മണ്ഡലാടിസ്ഥാനത്തില്‍ ഇവ ഒരുക്കാന്‍ തീരുമാനിച്ചത്. ഇതിന് എംഎല്‍എമാര്‍ പൂര്‍ണ്ണ പിന്തുണയാണ് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും മികച്ച സൗകര്യങ്ങളോടെയാണ് ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കിയിട്ടുള്ളത്. ബാക്കി വരുന്ന ഐസൊലേഷന്‍ വാര്‍ഡുകളുടെ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കും. പകര്‍ച്ചവ്യാധി പ്രതിരോധത്തിനു പുറമേ മറ്റ് ആരോഗ്യസേവനങ്ങള്‍ക്കും ഐസൊലേഷന്‍ വാര്‍ഡുകള്‍ ഉപയോഗപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആര്‍ദ്രം മിഷന്‍ അടക്കമുള്ള പദ്ധതികളിലൂടെ ആരോഗ്യ മേഖലയില്‍ മികച്ച മുന്നേറ്റം നടപ്പാക്കാനായി. ഇത് ആരോഗ്യ മേഖലയുടെ ശേഷി വര്‍ദ്ധിപ്പിച്ചു. ജനങ്ങളും തദ്ദേശ സ്ഥാപനങ്ങളും ആരോഗ്യ മേഖലയും കോവിഡ് പ്രതിരോധത്തില്‍ ക്രിയാത്മകമായ ഇടപെടല്‍ നടത്തി. വികസിത രാജ്യങ്ങളേക്കാള്‍ മെച്ചപ്പെട്ട നിലയില്‍ കോവിഡിനെ പ്രതിരോധിക്കാന്‍ സംസ്ഥാനത്തിന് സാധിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

2023 ജനുവരി അവസാനത്തോടെ കേരളത്തില്‍ 75 ഐസൊലേഷന്‍ വാര്‍ഡുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ചടങ്ങിന്റെ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. നിലവില്‍ സംസ്ഥാനത്ത് മുപ്പത് ഐസൊലേഷന്‍ വാര്‍ഡുകളുടെ പ്രവൃത്തി പൂര്‍ത്തിയായിട്ടുണ്ട്. കേരളത്തില്‍ 484 സ്ഥാപനങ്ങള്‍ വഴി ഇ-ഹെല്‍ത്തിലൂടെ ജനങ്ങള്‍ക്ക് സേവനങ്ങള്‍ നല്‍കിവരുന്നുണ്ട്. ലോകത്തിന്റെ ഏത് കോണില്‍ നിന്നും ഓണ്‍ലൈനായി ഒപി ടിക്കറ്റെടുത്ത് പരിശോധനക്ക് വരാന്‍ സാധിക്കും. ലാബ് ടെസ്റ്റുകളുടെ റിസള്‍ട്ടുകള്‍ മൊബൈല്‍ ഫോണില്‍ ലഭിക്കുന്ന സംവിധാനവും ഇ-ഹെല്‍ത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ സര്‍ക്കാറിന്റെ കാലത്ത് മാത്രം 255 സ്ഥാപനങ്ങളിലാണ്  ഇ-ഹെല്‍ത്ത് സൗകര്യം ഏര്‍പ്പെടുത്തിയത്. 2023 മാര്‍ച്ച് മാസത്തോടെ  600 സ്ഥാപനങ്ങളില്‍ ഇ-ഹെല്‍ത്ത് സൗകര്യം ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

കാന്‍സര്‍ ചികിത്സയുമായി ബന്ധപ്പെട്ട് ഇ-ഹെല്‍ത്തിന്റെ സഹായത്തോടെ കാന്‍സര്‍ സ്യൂട്ടുകള്‍ സംസ്ഥാനത്ത് ആരംഭിച്ചിട്ടുണ്ട്. വീടുകളില്‍ എത്തുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ ഹോം സ്‌ക്രീനിങിന് വിധേയമാക്കുകയും അതിന് വേണ്ട ചികിത്സകള്‍ ഉറപ്പാക്കുകയും ചെയ്യും. മലബാര്‍ മേഖലയില്‍ മലബാര്‍ കാന്‍സര്‍ സെന്ററും മറ്റ് ആശുപത്രികള്‍ അനുബന്ധമായും തെക്കന്‍ കേരളത്തില്‍ ആര്‍സിസിയും മധ്യ കേരളത്തില്‍ കൊച്ചിന്‍ കാന്‍സര്‍ സെന്ററുമാണ് കാന്‍സര്‍ ചികിത്സ ലഭ്യമാക്കുകയെന്നും മന്ത്രി പറഞ്ഞു.

സാമൂഹ്യ വികസനത്തിന്റെ നിര്‍ണ്ണായക മേഖലകളിലൊന്നാണ് ജനങ്ങളുടെ ആരോഗ്യനിലയിലെ പുരോഗതിയെന്നും കേരളം ഉയര്‍ന്ന ആരോഗ്യ നിലവാരം കൈവരിച്ചു എന്നത് ഏറെ അഭിമാനകരമായ നേട്ടമാണെന്നും തുറമുഖം മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. ലോകത്തിന് തന്നെ മാതൃകയാവും വിധത്തിലുള്ള സമഗ്രവളര്‍ച്ചയാണ് ആരോഗ്യ മേഖലയിലുള്ളത്. മികച്ച ചികിത്സാ സൗകര്യങ്ങള്‍ ഉറപ്പുവരുത്താനും നൂതന പദ്ധതികള്‍ ആവിഷ്‌കരിക്കാനും സര്‍ക്കാരിനായെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ്, മേയര്‍ ഡോ. ബീനാ ഫിലിപ്പ്, എം.കെ രാഘവന്‍ എം.പി, തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ, കോര്‍പ്പറേഷന്‍ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഡോ. എസ് ജയശ്രീ, വാര്‍ഡ് കൗണ്‍സിലര്‍ റനീഷ്.ടി, ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍, കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഡി, ഡി.എച്ച്.എസ് ഡോ. മീനാക്ഷി വി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഉമ്മര്‍ ഫാറൂഖ്, കെ.എം.എസ്.സി.എല്‍ എം.ഡി ഡോ. ചിത്ര എസ്, കെ.എം.എസ്.സി.എല്‍ ജനറല്‍ മാനേജര്‍ ഡോ.എ.ഷിബുലാല്‍, എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. നവീന്‍ എ മറ്റ് ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com