KERALA NEWSNews

യുവതിയെ ബാധിച്ച ‘ജിന്ന്’ ഒഴിപ്പിക്കാൻ മന്ത്രവാദം; ഭർത്താവും ദുര്‍മന്ത്രവാദികളും അറസ്റ്റിൽ

ആലപ്പുഴ:യുവതിയെ ബാധിച്ച ‘ജിന്ന്’ ഒഴിപ്പിക്കാൻ മന്ത്രവാദം നടത്തിച്ച ഭർത്താവും മറ്റു അഞ്ച് പേരും അറസ്റ്റിൽ.

ഭർത്താവ് അടൂർ പഴകുളം ചിറയിൽ കിഴക്കതിൽ അനീഷ് (34), ബന്ധുക്കളായ താമരക്കുളം സൗമ്യ ഭവനത്തിൽ ഷാഹിന (23), താമരക്കുളം സൗമ്യ ഭവനത്തിൽ ഷിബു (31), മന്ത്രവാദികളായ കുളത്തൂപ്പുഴ നെല്ലിമൂട് ഇമാമുദീൻ മൻസിലിൽ അൻവർ ഹുസൈൻ (28), കുളത്തൂപ്പുഴ നെല്ലിമൂട് ഇമാമുദീൻ മൻസിലിൽ ഇമാമുദീൻ (35), പുനലൂർ തിങ്കൾക്കരിക്കം ചന്ദനക്കാവ് ബിലാൽ മൻസിലിൽ സുലൈമാൻ (52) എന്നിവരെയാണ് നൂറനാട് പൊലീസ് അറസ്റ്റു ചെയ്തത്.ഓഗസ്റ്റിലാണ് മന്ത്രവാദത്തിന്റെ തുടക്കം.

മൂന്നിടത്തായി കഴിഞ്ഞ ഞായറാഴ്ച വരെ മന്ത്രവാദത്തിന്റെ പേരിലുള്ള ക്രൂരത തുടർന്നു. യുവതിയും കുടുംബവും വാടകയ്ക്കു താമസിച്ചിരുന്ന വള്ളികുന്നം മങ്ങാരത്തെ വീട്ടിലാണ് ആദ്യം മന്ത്രവാദം നടത്തിയത്. ബാധയൊഴിപ്പിക്കാനെന്ന പേരിൽ പ്രതികൾ യുവതിയെ ദേഹോപദ്രവം ഏൽപിച്ചു. തുടർന്ന് ചികിത്സയ്ക്കെന്നു പറഞ്ഞു ഭർത്താവ് യുവതിയെ നാലാം പ്രതി ഷിബുവിന്റെ താമരക്കുളത്തെ വീട്ടിലെത്തിച്ച് ‘മന്ത്രവാദം’ തുടർന്നു. അവിടെവച്ചും ഉപദ്രവിച്ചു.ഈ മാസം 11ന് ആദിക്കാട്ടുകുളങ്ങരയിലെ വാടകവീട്ടിലെത്തിച്ചു മൂന്നാമതും മന്ത്രവാദം തുടർന്നു. ഇവിടെ മറ്റു മൂന്നുപേരും മന്ത്രവാദത്തിന് എത്തിയിരുന്നു. ഭയന്നോടിയ യുവതിയെ പ്രതികൾ പിന്തുടർന്നു. യുവതിക്കു ഭ്രാന്താണെന്നു വിളിച്ചുപറയുകയും ചെയ്തു. ഉപദ്രവം തടയാൻ ശ്രമിച്ച യുവതിയുടെ മാതാവിനെ പ്രതികൾ മർദിച്ചെന്നും പൊലീസ് പറയുന്നു.

സിഐ പി. ശ്രീജിത്ത്, എസ്ഐ നിധീഷ്, ജൂനിയർ എസ്ഐ ദീപു പിള്ള, എസ്ഐ രാജീവ്, എഎസ്ഐ പുഷ്പൻ, സിപിഒമാരായ ശ്രീകല, പ്രസന്ന, രതീഷ്, അരുൺ, സന്തോഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com