
പൊരുതിത്തോറ്റു എന്ന് അഭിമാനിക്കാമെങ്കിലും എത്ര നല്ല അവസരമാണ് തങ്ങൾ നഷ്ടപ്പെടുത്തിയത് എന്നോർത്തു മൊറോക്കോ പരിതപിക്കുകയും ചെയ്യും! കളിയിലുടനീളം തങ്ങളെ വിറപ്പിച്ച ആഫ്രിക്കൻ ടീമിനെ 2-0നു മറികടന്ന് ലോക ചാംപ്യൻമാരായ ഫ്രാൻസ് വീണ്ടും ലോകകപ്പ് ഫൈനലിൽ കടന്നു. 5-ാം മിനിറ്റിൽ തിയോ ഹെർണാണ്ടസ്, 79-ാം മിനിറ്റിൽ പകരക്കാരൻ റൻഡാൽ കോളോ മുവാനി എന്നിവരാണ് ഫ്രാൻസിന്റെ സ്കോറർമാർ. മൈതാനത്തുടനീളം വീര്യത്തോടെ ഓടിക്കളിച്ചെങ്കിലും ഫ്രഞ്ച് പെനൽറ്റി ബോക്സിലെത്തിയപ്പോഴെല്ലാം കാലും മനസ്സും ഇടറിയതാണ് മൊറോക്കോയ്ക്കു തിരിച്ചടിയായത്. ഞായറാഴ്ച ലുസെയ്ൽ സ്റ്റേഡിയത്തിൽ നടക്കുന്ന ലോകകപ്പ് ഫൈനലിൽ ഫ്രാൻസ് അർജന്റീനയെ നേരിടും. ശനിയാഴ്ച ഖലീഫ സ്റ്റേഡിയത്തിൽ നടക്കുന്ന മൂന്നാം സ്ഥാന മത്സരത്തിൽ മൊറോക്കോ ക്രൊയേഷ്യയുമായി കളിക്കും.
കിക്കോഫിനു തൊട്ടു മുൻപു തന്നെ മൊറോക്കോയ്ക്ക് ആദ്യ തിരിച്ചടി കിട്ടി. പരുക്കിൽ നിന്നു മുക്തനാവാത്ത നായെഫ് അഗേർദിനെ അവസാന നിമിഷം പ്ലേയിങ് ഇലവനിൽ നിന്ന് ഒഴിവാക്കേണ്ടി വന്നു. പൂർണമായും ഫിറ്റ് അല്ലാത്ത ക്യാപ്റ്റൻ റൊമാൻ സായ്സുമായി ഇറങ്ങിയ അവർ നിലയുറപ്പിക്കും മുൻപ് ഗോളും വഴങ്ങി.5-ാം മിനിറ്റിൽ ഇടതു വിങ്ങിൽ നിന്ന് എംബപെ തുടക്കമിട്ട മുന്നേറ്റം ഫൊഫാനയും വരാനും വഴി ഗ്രീസ്മാനിലെത്തി. ഗ്രീസ്മാനെ തടയാൻ ശ്രമിച്ച എൽ യാമിഖ് വഴുതി വീണു. പന്തു കിട്ടിയ എംബപെയുടെ രണ്ടു ഷോട്ടുകളും മൊറോക്കൻ ഡിഫൻഡർമാർ തടഞ്ഞെങ്കിലും സെക്കൻഡ് പോസ്റ്റിൽ പന്തു കിട്ടിയ തിയോ ഹെർണാണ്ടസിന്റെ ഹാഫ് വോളി ഗോൾകീപ്പർ യാസിൻ ബോണോയെ മറികടന്നു. ഗോൾലൈനിൽ നിന്ന ഡിഫൻഡർ ദാരിക്കും പന്തു തടയാനായില്ല. ഗോൾ. ഫുൾബാക്കുകൾ കൂടി പങ്കാളികളാവുന്ന ഫ്രാൻസിന്റെ ആക്രമണ തന്ത്രത്തിനു കിട്ടിയ പ്രതിഫലം.

ലോകകപ്പിൽ ഇതാദ്യമായി ഒരു ഗോളിനു പിന്നിലായതിന്റെ പകപ്പിൽ നിന്ന് മൊറോക്കോ പെട്ടെന്നു മുക്തരായി.പതിവു പോലെ മൈതാനത്തുടനീളം ഓടിക്കളിച്ച സോഫിയാൻ അമ്രബാത്തിന്റെ അധ്വാനം അവരുടെ നീക്കങ്ങൾക്കു വഴിമരുന്നിട്ടു. 10-ാം മിനിറ്റിൽ കുതിച്ചു കയറിയ ഔനാഹിയുടെ ഷോട്ട് നെടുനീളൻ ഡൈവിലൂടെ രക്ഷപ്പെടുത്തി ഗോൾകീപ്പർ ഹ്യൂഗോ ലോറിസ് ഫ്രാൻസിനെ കാത്തു. 17-ാം മിനിറ്റിൽ കിട്ടിയ ഒരു അവസരം ഹാക്കിം സിയേഷിനും മുതലെടുക്കാനായില്ല. പന്തു പുറത്തേക്ക്. തൊട്ടടുത്ത നിമിഷം ഫ്രാൻസിനും അവസരം. ലോങ്ബോളിൽ സായ്സിനെ മറികടന്ന് പന്തു പിടിച്ചെടുത്ത ഒളിവർ ജിറൂദിന്റെ ഷോട്ട് പക്ഷേ, പോസ്റ്റിൽ തട്ടിത്തെറിച്ചു. സായ്സിനെ പരുക്ക് അലട്ടുന്നുണ്ടെന്ന് വ്യക്തമായതോടെ മൊറോക്കോ ക്യാപ്റ്റനെ പിൻവലിക്കാൻ നിർബന്ധിതരായി. പകരം ഇറങ്ങിയത് മിഡ്ഫീൽഡർ അമല്ല. ഇടവേളയ്ക്കു പിരിയാൻ നിമിഷങ്ങൾ ശേഷിക്കെ മൊറോക്കോയ്ക്ക് സുവർണാവസരം.
സിയേഷ് എടുത്ത കോർണറിൽ എൽ യാമിഖിന്റെ ഓവർഹെഡ് കിക്ക്. പന്തു പക്ഷേ ലോറിസിന്റെ കൈകളിലുരസി പോസ്റ്റിൽ തട്ടി പുറത്തേക്കു പോയത് കണ്ട് ഗാലറിയിൽ മൊറോക്കോ ആരാധകർ തലയിൽ കൈവച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ മൊറോക്കോ ഫ്രഞ്ച് പ്രതിരോധത്തെ വിറപ്പിച്ചു. പ്രതിരോധം വിട്ട് ഒന്നാകെ ഇരമ്പിക്കയറിയ അവർ ഫ്രാൻസ് പെനൽറ്റി ബോക്സിൽ വട്ടമിട്ടു നിന്നു. 54-ാം മിനിറ്റിൽ തുടരെ കിട്ടിയ അവസരങ്ങൾ അൻ നസീരിക്കും ഔനാഹിക്കും മുതലെടുക്കാനായില്ല. ആദ്യ ടച്ചിൽ ഷോട്ട് എടുക്കുന്നതിനു പകരം വച്ചു താമസിപ്പിച്ചതിന് മൊറോക്കോ വലിയ വില കൊടുക്കേണ്ടി വന്നു. 76-ാം മിനിറ്റിൽ കിട്ടിയ അവസരം ഹംദല്ല അനാവശ്യമായി ഡ്രിബിൾ ചെയ്തു തുലച്ചു.



