
മുക്കം: മലയോര പ്രദേശത്തിന്‍റെ രക്ഷാ സേനയായ മുക്കം അഗ്നിരക്ഷാ സേന സില്‍വർ ജൂബിലി നിറവില്‍. കഴിഞ്ഞ 25 വർഷക്കാലത്തെ മികവുറ്റ രക്ഷാപ്രവർത്തന – സേവന പ്രവർത്തനങ്ങളില്‍ തിളക്കമുള്ള നേട്ടങ്ങളുമായാണ് മുക്കത്തെ ജനകീയ സർക്കാർ സ്ഥാപനമായ ഫയർ സ്റ്റേഷൻ പ്രയാണം തുടരുന്നത്.
1999 ഒക്ടോബർ 18 ന് അന്നത്തെ മുഖ്യമന്ത്രി ഇ. കെ. നായനാരാണ് ഫയർ സ്റ്റേഷൻ മുക്കത്തിന് സമർപ്പിച്ചത്. എംഎല്‍എ ആയിരുന്ന ബാലൻ വൈദ്യരുടെ പ്രത്യേക ഇടപെടലാണ് മലയോരമേഖലക്ക് ആശ്വാസമായി ഫയർ സ്റ്റേഷൻ അനുവദിക്കപ്പെട്ടത്. തുടർന്നിങ്ങോട്ട് നിരവധി രക്ഷാ പ്രവർത്തനങ്ങള്‍ നടത്തി മലയോര ജനതയുടെ ഹൃദയത്തിലിടം പിടിച്ചാണ് അഗ്നി രക്ഷാ സേന സില്‍വർ ജൂബിലി ആഘോഷിക്കാൻ ഒരുങ്ങുന്നത്.
സില്‍വർ ജൂബിലി ആഘോഷത്തിന്‍റെ ഭാഗമായി വൈവിധ്യമാർന്ന പരിപാടികളാണ് ഫയർ സ്റ്റേഷന്‍റെ നേതൃത്വത്തില്‍ ആസൂത്രണം ചെയ്യുന്നത്. ഒൻപത് മാസം നീണ്ടു നില്‍ക്കുന്ന സില്‍വർ ജൂബിലി ആഘോഷം ലിന്‍റോ ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും.
ഫയർ എക്സ്പോ, ദുരന്ത നിവാരണ സെമിനാർ, മോക് ഡ്രില്ലുകള്‍, നീന്തല്‍ പരിശീലനം, രാജീവ് സ്മാർട്ടിന്‍റെ രക്ഷാപ്രവർത്തന ഫോട്ടോ പ്രദർശനം, വിരമിച്ച ജീവനക്കാരുടെ സംഗമം, കാട്ടുതീക്കെതിരേ ഫുട്ബാള്‍ ഷൂട്ട്‌ഔട്ട്, മാജിക് ഷോ, മത സൗഹാർദ സദസ് തുടങ്ങിയ വിവിധങ്ങളായ പരിപാടികള്‍ സില്‍വർ ജൂബിലിയുടെ ഭാഗമായി സംഘടിപ്പിക്കും.
ആദ്യ പടിയെന്നോണം കുന്നമംഗലം, കൊടുവള്ളി, അരീക്കോട് ബിആർസിക്ക് കീഴിലുള്ള നൂറില്‍ പരം ഭിന്നശേഷി വിദ്യാർഥികളുടെ സംഗമം മുക്കം ഫയർ സ്റ്റേഷനില്‍ നടത്തി. ഭിന്നശേഷി വിദ്യാർഥികള്‍ക്ക് ആദ്യമായാണ് അഗ്നി സുരക്ഷാ പരിശീലനം നല്‍കുന്നത്.
സ്റ്റേഷൻ ഓഫീസർ എം. അബ്ദുള്‍ ഗഫൂറിന്‍റെ നേതൃത്വത്തില്‍ സേനാംഗങ്ങളായ പി.കെ. ഭരതൻ, പയസ് അഗസ്റ്റിൻ, എൻ. രാജേഷ്, ആർ. മിഥുൻ, വൈ.പി. ഷറഫുദ്ധീൻ, കെ.ടി. ജയേഷ് എന്നിവർ പരിശീലനത്തിന് നേതൃത്വം നല്‍കി.



