
കോഴിക്കോട് : മലർന്നുകിടന്ന്, ഉയർത്തിപ്പിടിച്ച കാൽപ്പാദത്തിൽ ഘടിപ്പിച്ച സ്റ്റാൻഡിലെ തട്ടുകളിലേക്കും അവിടന്ന് ബാസ്കറ്റിലേക്കും നേപ്പാളിക്കാരി കൂനം ലാമ പന്തുകൾ തട്ടുമ്പോൾ ബീച്ച് മറൈൻ ഗ്രൗണ്ടിലെ തമ്പിൽ കാണികൾ ശ്വാസമടക്കിപ്പിടിച്ചിരിക്കുന്നു.
അവസാനം ബാസ്കറ്റിൽ പന്തെത്തുമ്പോൾ അതൊരാരവമാവും. അതേ ഉദ്വേഗവും ആവേശവും തന്നെയാണ് സ്കേറ്റിങ്ങും കപ്പ് സോസറും ഫ്ലയിങ് ട്രിപ്പീസും ക്രോസ് ബാറും കാണുമ്പോഴും സർക്കസ് കൂടാരത്തിൽ.കോവിഡ് കാലത്ത് മുടങ്ങിയശേഷം ഈ വർഷമാണ് ഗ്രേറ്റ് ബോംബെ സർക്കസ് വീണ്ടും കോഴിക്കോട്ടെത്തിയത്.
അഭ്യാസപ്രകടനം കാണാൻ ഇത്തവണ കാണികൾ ഏറെയെത്തിയതായി സർക്കസിന് നേതൃത്വം നൽകുന്ന കെ.എം. സഞ്ജീവ് പറഞ്ഞു. അവധി ദിനങ്ങളിൽ കൂടാരം നിറഞ്ഞു കവിയുന്നുണ്ട്.ലോക സർക്കസ് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയ എത്യോപ്യക്കാരായ ആറംഗസംഘവും റഷ്യൻ, നേപ്പാൾ കലാകാരൻമാരുമാണ് ബോംബെ സർക്കസിന്റെ ആകർഷണം. 80 കലാകാരൻമാരാണ് സർക്കസിലുള്ളത്. 29-ന് സമാപിക്കും. ഒരു മണിക്കും നാലുമണിക്കും ഏഴുമണിക്കുമായി മൂന്നു പ്രദർശനങ്ങളാണുള്ളത്



