
വിഷുത്തലേന്ന് തീരാ തിരക്കിൽ നാടും നഗരവും. സൂചികുത്താൻ ഇടമില്ലാതെ മിഠായി തെരുവും മാളുകളും അങ്ങാടികളും നിറഞ്ഞൊഴുകി. അവസാന ദിവസങ്ങളിൽ കട കമ്പോളങ്ങളിലേക്കിറങ്ങിയവരുടെ ഒഴുക്കിൽ ഗ്രാമങ്ങളും ആഘോഷ പ്രതീതിയിലായി. പെരുന്നാൾ സാധനങ്ങൾ വാങ്ങാനെത്തിയവരും കൂടിയായപ്പോൾ നിരത്തുകളിൽ ജനസഞ്ചയം.
പൊള്ളുന്ന ചൂട് അവഗണിച്ചും രാവിലെ മുതൽ കുടുംബങ്ങൾ പുതുവസ്‌ത്രവും പടക്കവും മറ്റു സാധനങ്ങളും വാങ്ങിക്കാനായി ഇറങ്ങിയിരുന്നു. അവധിയായതിനാൽ കുട്ടികളും കൂടെയുണ്ടായി. വിഷുക്കണി ഒരുക്കാനുള്ള കൊന്നയും കണിവെള്ളരിയുമെല്ലാം നന്നായി വിറ്റഴിഞ്ഞു. സദ്യവട്ടങ്ങൾ ഒരുക്കാനുള്ള പച്ചക്കറിക്ക് പാളയം പച്ചക്കറി മാർക്കറ്റിലും രാത്രി വൈകിയും നല്ല തിരക്കായിരുന്നു. മാവൂർ റോഡ്, പാളയം, മാനാഞ്ചിറ തുടങ്ങി പലയിടത്തും ഗതാഗത കുരുക്കുമുണ്ടായി.
പുതിയ ബസ് സ്‌റ്റാൻഡ് പരിസരത്തും മിഠായി തെരുവിലും തെരുവ് കച്ചവടവും പൊടിപൊടിച്ചു. വിലക്കുറവുള്ളതിനാൽ വസ്‌ത്രവും ചെരിപ്പും ബാഗുമെല്ലാം വാങ്ങിക്കുന്ന ആൾക്കൂട്ടമായിരുന്നു തെരുവ് കച്ചവട കേന്ദ്രങ്ങളിൽ.



