
തിരുവമ്പാടി : കാട്ടുപന്നിയുടെ ആക്രമണത്തിൽ ദേഹമാസകലം പരിക്കേറ്റ വഴിക്കടവ് ചീങ്കല്ലേൽ ബെന്നി ജോസഫി(58)ന് ഒരാഴ്ച പിന്നിട്ടിട്ടും സർക്കാർ സഹായധനം ലഭിച്ചില്ല. ചികിത്സാസഹായമോ നഷ്ടപരിഹാരമോ ലഭിക്കാതെ ബുദ്ധിമുട്ടുകയാണ് ഭിന്നശേഷിക്കാരനായ ഈ ക്ഷീരകർഷകൻ.സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയകൾക്കു വിധേയനായി ഇപ്പോൾ വീട്ടിൽ വിശ്രമത്തിൽ കഴിയുകയാണ്.
നിത്യ ചെലവിന് വഴിയില്ലാതെ ബുദ്ധിമുട്ടുകയാണ് ഇദ്ദേഹത്തെ ആശ്രയിച്ചുകഴിയുന്ന ഭിന്നശേഷിക്കാരികളായ ഭാര്യയും മൂന്നു പെൺമക്കളും.ചികിത്സാസഹായവും നഷ്ടപരിഹാരവും വൈകുന്നത് പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്. ബെന്നിക്ക് നീതി ലഭ്യമാക്കണമെന്നാശ്യപ്പെട്ട് കിഫ വഴിക്കടവിൽ പ്രതിഷേധയോഗം ചേർന്നു.കുടുംബത്തിന് അടിയന്തര ചികിത്സാസഹായം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കളക്ടറേറ്റിൽ എ.ഡി. എമ്മിനെയും ഡി.എഫ്.ഒ.യെയും നേരിട്ട് സമീപിച്ചെങ്കിലും നടപടിയുണ്ടായില്ലെന്ന് നേതാക്കൾ പറഞ്ഞു.
എ.ഡി.എം. നിർദേശിച്ചപ്രകാരം ജില്ലാ വനംവകുപ്പ് ഓഫീസറെ സമീപിച്ചപ്പോൾ നിലവിൽ ഫണ്ടില്ലെന്നും ഓൺലൈനിൽ അപേക്ഷ സമർപ്പിക്കാൻ പറഞ്ഞ് മടക്കിയയക്കുകയാണുണ്ടായത്. അടിയന്തര നടപടി ആവശ്യപ്പെട്ട് പ്രക്ഷോഭമാരംഭിക്കാൻ യോഗം തീരുമാനിച്ചു.
സംസ്ഥാനസമിതിയംഗം ഷെല്ലി ജോസ് തടത്തിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ബെന്നി എടത്തിൽ, സെക്രട്ടറി ബിനോയ് ജോർജ് പെരിഞ്ചല്ലൂർ, സിബി എട്ടിയിൽ എന്നിവർ സംസാരിച്ചു.ബെന്നിയെ ഇൻഫാം താമരശ്ശേരി രൂപത കാർഷിക ജില്ലാ ഭാരവാഹികൾ സന്ദർശിച്ചു. പ്രസിഡന്റ് അഗസ്റ്റിൻ പുളിക്കക്കണ്ടത്തിൽ, ബോണി നമ്പ്യാപറമ്പിൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദർശിച്ചത്



