
താമരശ്ശേരി:കൈക്കൂലി വാങ്ങിയ താമരശ്ശേരി താലൂക്ക് സർവ്വേറെ വിജിലൻസ് പിടികൂടി. താലൂക്ക് സർവെയർ നസീർ ആണ് പിടിയിലായത്. സ്ഥലം മാറിപ്പോകുന്ന തഹസിൽദാർ സി സുബൈറിനുള്ള യാത്രയയപ്പ് ചടങ്ങിനിടയാണ് വിജിലൻസ് സംഘം എത്തിയത്. കൊടിയത്തൂർ സ്വദേശി അജ്മലിൻ്റെ പരാതിയിലാണ് വിജിലൻസ് പരിശോധന നടത്തിയത്.അജ്മലിൻ്റെ പിതാവിൻ്റെ സ്ഥലവും, റോഡും സർവ്വേ നടത്താനാണ് അപേക്ഷ നൽകിയിരുന്നത്.
ആളുമാറി തഹസിൽദാർ ആണ് വിജിലൻസ് സംഘം ആദ്യം പിടികൂടിയത്. പിന്നീടാണ് ആളു മാറിയ വിവരം ഉദ്യോഗസ്ഥർക്ക് മനസ്സിലായത്. ഉടൻതന്നെ സദസ്സിൽ ഉണ്ടായിരുന്ന സർവേയർ നസീറിനെ പിടികൂടുകയും കീശയിൽ നിന്ന് പണം കണ്ടെടുക്കുകയും ചെയ്തു. യാത്രയയപ്പ് ചടങ്ങിനിടെ തഹസിൽദാറെ പിടികൂടിയത് പ്രതിഷേധത്തിന് കാരണമായി.
വിജിലൻസ് ആൻറ് എൻറി കറപ്ഷൻ കോഴിക്കോട് ഡിവൈഎസ്പി ഇ സുനിൽ കുമാർ, എസ് ഐമാരായ ഷാജി, സുനിൽ കെ, എ എസ് ഐമാരായ രാധാകൃഷ്ണൻ, ഹരീഷ് കുമാർ, എസ് സി പി ഒ മാരായ ജയേഷ് ,സജിത് എന്നിവർ ചേർന്നാണ് പിടികൂടിയത്.



